print edition ഹാന്റ വൈറസ് ഭീതി: കപ്പലിലെ ജീവനക്കാരെ ഒഴിപ്പിക്കാൻ സ്‌പെയിൻ

മാഡ്രിഡ്: ഹാന്റ വൈറസ് ബാധയുണ്ടായ എംവി ഹോണ്ടിയസ് കപ്പലിലെ യാത്രക്കാരെ ഒഴിപ്പിക്കാൻ യുദ്ധകാല നടപടികളുമായി സ്‌പെയിൻ. കാനറി ദ്വീപുകളിലെ ടെനറൈഫിലേക്ക് നീങ്ങുന്ന കപ്പലിൽ 140-ഓളം യാത്രക്കാരും ജീവനക്കാരുമുണ്ട്. ഞായറാഴ്ചയോടെ കപ്പൽ തീരത്തെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
യാത്രയക്കാരെ സന്പർക്ക വിലക്കിലാക്കിയശേഷം പ്രത്യേക വിമാനങ്ങളിൽ സ്വദേശങ്ങളിലേക്ക് അയക്കും. അമേരിക്കയും ബ്രിട്ടനും തങ്ങളുടെ പൗരരെ കൊണ്ടുപോകാൻ വിമാനം അയക്കും. അതേസമയം, കപ്പൽ തീരത്തടിപ്പിക്കുന്നതിനെതിരെ സ്‌പെയിനിൽ പ്രതിഷേധമുയർന്നിട്ടുണ്ട്. കപ്പലിലുള്ള രണ്ട് ഇന്ത്യൻ പൗരർ നിരീക്ഷണത്തിലാണെന്നും രോഗലക്ഷണങ്ങൾ ഇല്ലെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.
കപ്പലിൽ നിലവിൽ ആർക്കും രോഗലക്ഷണമില്ലെന്ന് കപ്പൽ ഓപ്പറേറ്റർമാരായ ഓഷ്യൻവൈഡ് എക്സ്പെഡിഷൻസ് അറിയിച്ചു. മൂന്ന് പേർ രോഗബാധയെത്തുടർന്ന് മരിച്ചു. കപ്പലിൽ നിന്ന് നേരത്തെ ഇറങ്ങിയ അഞ്ചുപേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. പൊതുജനങ്ങൾക്ക് നിലവിൽ ഭീഷണിയില്ലെന്നും എലികളിൽ നിന്ന് പകരുന്ന ഹാന്റ വൈറസ് കോവിഡ് പോലെ പടരില്ലെന്നും ലോകാരോഗ്യ സംഘടന അറിയിച്ചു. അതേസമയം, കപ്പലിൽ കണ്ടെത്തിയ ‘ആൻഡീസ് വകഭേദം’ അപൂർവ്വമായി മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് പകരാൻ സാധ്യതയുണ്ട്.











0 comments