ഹൻ്റാ വൈറസ് ബാധ: ശുചീകരണ പ്രവർത്തനങ്ങൾക്കായി കപ്പൽ നെതർലൻഡ്‌സിലേക്ക് കൊണ്ടുപോകും

കപ്പലില്‍ നിന്നും യാത്രക്കാരെ ഒഴിപ്പിക്കുന്നു Image Credit : Screen shot X
മാഡ്രിഡ്: ഹൻ്റാ വൈറസ് ബാധയെത്തുടർന്ന് ആഴ്ചകളോളം കടലിൽ കുടുങ്ങിക്കിടന്ന എംവി ഹോണ്ടിയാസ് ആഡംബരക്കപ്പലിലെ യാത്രക്കാരെ സ്പാനിഷ് ആരോഗ്യ മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ ഒഴിപ്പിച്ചു തുടങ്ങി. യാത്രക്കാരെ പൂർണ്ണമായി ഒഴിപ്പിച്ച ശേഷം ശുചീകരണ പ്രവർത്തനങ്ങൾക്കായി കപ്പൽ നെതർലൻഡ്‌സിലേക്ക് കൊണ്ടുപോകും.
കപ്പലിലെ ലഗേജുകൾ ഉപേക്ഷിക്കണമെന്നും മൊബൈൽ ഫോൺ, രേഖകൾ തുടങ്ങിയ അവശ്യവസ്തുക്കൾ മാത്രമേ കരുതാവൂ എന്നും കർശന നിർദ്ദേശമുണ്ട്. സ്പെയിനിലെ കാനറി ദ്വീപുകളിലുള്ള ടെനറൈഫ് തീരത്ത് നങ്കൂരമിട്ട കപ്പലിൽ നിന്ന് അതീവ സുരക്ഷാ മുൻകരുതലുകളോടെയാണ് ആളുകളെ പുറത്തെത്തിക്കുന്നത്.
സ്പെയിൻ സ്വദേശികളെ ആദ്യം ഒഴിപ്പിച്ചതായും നെതർലൻഡ്‌സ്, ജർമ്മനി, ബെൽജിയം തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ളവരെ പ്രത്യേക വിമാനങ്ങളിൽ നാട്ടിലെത്തിക്കുമെന്നും അധികൃതർ അറിയിച്ചു. പ്രാദേശിക ജനതയുമായി സമ്പർക്കം ഒഴിവാക്കാൻ ചെറുകപ്പലുകളിൽ കരയിലെത്തിച്ച യാത്രക്കാരെ പ്രത്യേക വാഹനങ്ങളിലാണ് വിമാനത്താവളത്തിലേക്ക് മാറ്റുന്നത്.
വൈറസ് ബാധയേറ്റ് ഇതുവരെ മൂന്ന് പേർ മരിക്കുകയും അഞ്ച് പേർക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്ത പശ്ചാത്തലത്തിൽ, നിലവിൽ ലക്ഷണങ്ങളില്ലാത്ത മറ്റ് 140 പേരെയും വിവിധ രാജ്യങ്ങളിൽ നിരീക്ഷണത്തിലാക്കും. അതേസമയം കപ്പലിൽ നിന്നും ഒഴിപ്പിച്ച യാത്രക്കാരിൽ ഒരാൾക്ക് രോഗലക്ഷണങ്ങൾ പ്രകടമായി.
എംവി ഹോണ്ടിയസ് ക്രൂസിൽ നിന്ന് പാരിസിലേക്ക് മടക്കിയ അഞ്ച് ഫ്രഞ്ച് പൗരന്മാരിൽ ഒരാൾക്കാണ് ടെനറിഫിൽ നിന്നുള്ള ചാർട്ടേഡ് വിമാനത്തിൽ വെച്ച് രോഗലക്ഷണം കണ്ടത്. ഇതേത്തുടർന്ന് ഇയാളെയും കൂടെയുള്ളവരെയും പാരിസിലെ ബിഷാ ആശുപത്രിയിൽ കർശനമായ ഐസൊലേഷനിൽ പ്രവേശിപ്പിച്ചതായി ഫ്രഞ്ച് പ്രധാനമന്ത്രി സെബാസ്റ്റ്യൻ ലെകോർനു അറിയിച്ചു.











0 comments