മോചിപ്പിക്കുന്നവരുടെ പേര്‌ പുറത്തുവിട്ട്‌ ഹമാസ്‌

hamas
വെബ് ഡെസ്ക്

Published on Jan 25, 2025, 08:11 AM | 1 min read

ഗാസ സിറ്റി: ഇസ്രയേലുമായുള്ള വെടിനിർത്തലിന്റെ ഏഴാംദിവസമായ ശനിയാഴ്ച മോചിപ്പിക്കുന്ന വനിതകളായ നാല്‌ ബന്ദികളുടെ പേര്‌ പുറത്തുവിട്ട്‌ ഹമാസ്‌. നഹാൽ ഓസിൽനിന്ന്‌ 2023 ഒക്ടോബർ ഏഴിന്‌ കടത്തിക്കൊണ്ടുപോയ ഇസ്രയേൽ സൈനികരായ കരീന അറീവ്‌, ഡാനിയെല്ല ഗിലോബ, നമ്മ ലെവി, ലിറി ആൽബാഗ്‌ എന്നിവരെയാണ്‌ വിട്ടയക്കുക. പകരം ഒരു ബന്ദിക്ക്‌ 30 പലസ്തീൻ തടവുകാർ വീതം ഇസ്രയേൽ ജയിലുകളിൽനിന്നും വിട്ടയക്കപ്പെടും.


ഹമാസിന്റെ പക്കലുണ്ടെന്ന്‌ കരുതപ്പെടുന്ന അവസാന വനിതാ ബന്ദിയായ ആർബെൽ യെഹൂദ്‌ ശനിയാഴ്ച മോചിപ്പിക്കപ്പെടും എന്ന്‌ പ്രതീക്ഷിച്ചിരുന്നെങ്കിലും പുറത്തുവന്ന പട്ടികയിൽ അവരുടെ പേരില്ല. ആറാഴ്ച നീളുന്ന ആദ്യഘട്ട വെടിനിർത്തലിന്റെ ആദ്യ ദിനമായിരുന്ന 19ന്‌ മൂന്ന്‌ സ്ത്രീകളെ ഹമാസ്‌ വിട്ടയച്ചിരുന്നു. 90 പലസ്തീൻ തടവുകാരെ ഇസ്രയേലും കൈമാറി.


സഹായം അപര്യാപ്തം


വെടിനിർത്തൽ പ്രാബല്യത്തിലായ ഞായറാഴ്ച ഭക്ഷണവും മരുന്നും ഇന്ധനവുമുൾപ്പെടെ അവശ്യവസ്തുക്കളുമായി 630 ട്രക്കുകളാണ്‌ ഗാസയിൽ എത്തിയത്‌. രണ്ടാംദിവസമായ തിങ്കളാഴ്ച 900 ട്രക്കുകൂടി എത്തിയതായി ഐക്യരാഷ്ട്ര സംഘടന അറിയിച്ചു. മാസങ്ങളായി അവശ്യവസ്തുക്കളൊന്നുമില്ലാതെ കഴിയുന്ന ജനങ്ങൾക്ക്‌ ആവശ്യമായതിന്റെ ചെറിയൊരു അംശംപോലും എത്തിക്കാനായിട്ടില്ല. ഗാസയിൽ ഇസ്രയേൽ ആക്രമണം തുടങ്ങിയ 2023 ഒക്ടോബർ ഏഴിനുശേഷം ജനിച്ച 214 കുഞ്ഞുങ്ങൾ ആക്രമണത്തിൽ കൊല്ലപ്പെട്ടെന്ന് റിപ്പോർട്ട് പുറത്തുവന്നു. വെസ്‌റ്റ്‌ ബാങ്കിലെ ജെനിൻ അഭയാർഥി ക്യാമ്പിൽ ഇസ്രയേൽ ആക്രമണത്തിൽ എട്ടുപേർ കൊല്ലപ്പെട്ടു. 35 പേർക്ക്‌ പരിക്കേറ്റു.




deshabhimani section

Related News

View More
0 comments
Sort by

Home