ad
Deshabhimani

ഗാസയിൽ ഇസ്രായേൽ വ്യോമാക്രമണം: ഹമാസ് സൈനിക മേധാവി മുഹമ്മദ് ഒഡെ കൊല്ലപ്പെട്ടു

Attack

ഗാസയിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണം (Photo: Reuters)

വെബ് ഡെസ്ക്

Published on May 27, 2026, 05:15 PM | 2 min read

ഗാസ സിറ്റി : ഗാസ സ്ട്രിപ്പിൽ ചൊവ്വാഴ്ച ഇസ്രായേൽ നടത്തിയ ശക്തമായ വ്യോമാക്രമണത്തിൽ ഹമാസിന്റെ സൈനിക വിഭാഗം മേധാവി മുഹമ്മദ് ഒഡെ കൊല്ലപ്പെട്ടു. മുൻഗാമിയായ സൈനിക മേധാവി സമാനമായ ആക്രമണത്തിൽ കൊല്ലപ്പെട്ട് ദിവസങ്ങൾക്കകമാണ് ഒഡെയും വധിക്കപ്പെടുന്നത്. ഒഡെയോടൊപ്പം അദ്ദേഹത്തിന്റെ ഭാര്യയും മുതിർന്ന മകനും ആക്രമണത്തിൽ കൊല്ലപ്പെട്ടതായി ഹമാസ് വൃത്തങ്ങളും ബന്ധുക്കളും സ്ഥിരീകരിച്ചു. ഗാസ സിറ്റിയിലെ ഏറ്റവും തിരക്കേറിയ മാർക്കറ്റ് പ്രദേശത്തെ ഒരു ഫ്ലാറ്റ് സമുച്ചയത്തിന് നേരെയായിരുന്നു ആക്രമണം. ഒഡെയുടെ കുടുംബാംഗങ്ങൾക്ക് പുറമേ മറ്റ് മൂന്ന് ഫലസ്തീനികൾ കൂടി ആക്രമണത്തിൽ കൊല്ലപ്പെടുകയും ധാരാളം ആളുകൾക്ക് പരിക്കേൽക്കുകയും ചെയ്തതായി പ്രാദേശിക മെഡിക്കൽ സംഘവും ദൃക്‌സാക്ഷികളും അറിയിച്ചു.


മാസങ്ങൾ നീണ്ട നിരീക്ഷണം; അഞ്ച് മിസൈലുകൾ പതിച്ചു


മുഹമ്മദ് ഒഡെയുടെ ഒളിത്താവളങ്ങളെ ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്ന് ഇസ്രായേൽ സൈന്യവും ഷിൻ ബെറ്റ് സെക്യൂരിറ്റി സർവീസും സംയുക്ത പ്രസ്താവനയിൽ അറിയിച്ചു. ഒഡെയുടെയും അദ്ദേഹത്തിന്റെ സഹായികളുടെയും നീക്കങ്ങൾ മാസങ്ങളായി രഹസ്യാന്വേഷണ വിഭാഗം നിരീക്ഷിച്ചു വരികയായിരുന്നു. ഒക്ടോബർ 7ലെ ഇസ്രായേൽ ആക്രമണത്തിൽ പങ്കെടുത്ത, ഒഡെയുടെ സഹായിയായ മറ്റൊരു ഹമാസ് ഭീകരന്റെ അപ്പാർട്ട്മെന്റും തകർത്തതായി ഇസ്രായേൽ അവകാശപ്പെട്ടു.


ബലിപെരുന്നാൾ പ്രമാണിച്ച് ജനങ്ങൾ സാധനങ്ങൾ വാങ്ങാൻ കൂട്ടത്തോടെ എത്തിയ സമയത്താണ് ഗാസ സിറ്റിക്ക് നടുവിലുള്ള അൽ-കയാലി കെട്ടിടത്തിന്റെ മുകളിലത്തെ മൂന്ന് നിലകളിലേക്ക് മിസൈലുകൾ പതിച്ചത്. വിവിധ ദിശകളിൽ നിന്ന് ഒരേസമയം അഞ്ച് മിസൈലുകളാണ് കെട്ടിടത്തിലേക്ക് പ്രയോഗിച്ചതെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. ആക്രമണത്തിന് തൊട്ടുമുമ്പ് പ്രദേശത്ത് ഹെലികോപ്റ്റർ പറക്കുന്ന ശബ്ദം കേട്ടതായും പ്രദേശവാസികൾ വെളിപ്പെടുത്തി.


രക്ഷാപ്രവർത്തനം തടസ്സപ്പെട്ടു


ആക്രമണത്തെത്തുടർന്ന് ആംബുലൻസുകളും സിവിൽ ഡിഫൻസ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചെങ്കിലും തകർന്ന അവശിഷ്ടങ്ങളും പ്രദേശത്തെ കടുത്ത ജനത്തിരക്കും കാരണം കെട്ടിടത്തിന്റെ മുകളിലത്തെ നിലകളിലേക്ക് എത്തുന്നതിന് തടസം നേരിട്ടു.


കഴിഞ്ഞ ഒക്ടോബറിൽ ഇസ്രായേലും ഹമാസും തമ്മിൽ വെടിനിർത്തൽ കരാറിലെത്തിയിരുന്നെങ്കിലും ഗാസയിൽ ദിവസേനയെന്നോണം അക്രമങ്ങൾ തുടരുകയാണ്. സംഭവത്തിൽ ഹമാസ് ഇതുവരെ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല. ആക്രമണത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഒഡെയുടെ മകൻ ബുധനാഴ്ച രാവിലെയാണ് മരണത്തിന് കീഴടങ്ങിയത്. ഉച്ചനമസ്കാരത്തിന് ശേഷം ഗാസ സിറ്റിയിലെ മസ്ജിദിൽ ഇവരുടെ സംസ്കാര ചടങ്ങുകൾ നടന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home