print edition ഹജ്ജ് തീര്‍ഥാടനത്തിന് ഇന്ന് തുടക്കം; അറഫ സംഗമം നാളെ

അനസ് യാസിന്‍
Published on May 25, 2026, 12:00 AM | 1 min read
മനാമ: ഈവര്‍ഷത്തെ ഹജ്ജ് കര്‍മങ്ങള്‍ക്ക് തിങ്കളാഴ്‌ച തുടക്കമാകും. സുപ്രധാന ചടങ്ങായ അറഫാ സംഗമം ചൊവ്വാഴ്‌ച. സൗദിയിലടക്കം ഗള്‍ഫ് രാജ്യങ്ങളില്‍ ബുധനാഴ്‌ചയാണ് ബലിപെരുന്നാള്‍. ഇത്തവണ 15 ലക്ഷത്തിലധികം വിദേശ തീര്‍ഥാടകര്‍ ഉള്‍പ്പെടെ ആകെ 18 ലക്ഷത്തോളം പേരാണ് ഹജ്ജ് നിര്‍വഹിക്കാന്‍ സൗദിയില്‍ എത്തിയത്. എല്ലാ ആഭ്യന്തര തീര്‍ഥാടകരും തിങ്കളാഴ്‌ച വൈകിട്ടോടെ എത്തും. ചൊവ്വാഴ്ച പകല്‍ അറഫയില്‍ പ്രാര്‍ഥനയില്‍ കഴിയുന്ന തീര്‍ഥാടകര്‍ അസ്‌തമയത്തോടെ മുസ്ദലിഫയിലേക്ക് നീങ്ങും. രാത്രി അവിടെ അന്തിയുറങ്ങി ബുധനാഴ്ച രാവിലെ വീണ്ടും മിനായില്‍ തിരിച്ചെത്തി മൂന്ന് ദിവസത്തെ രാപ്പാര്‍പ്പും ബലി കര്‍മവും ജംറകളിലെ കല്ലേറും പൂര്‍ത്തിയാക്കുന്നതോടെ ഹജ്ജ് കര്‍മങ്ങള്‍ക്ക് സമാപനമാകും.
കേരളത്തില്‍നിന്ന് 20,000 പേര്‍
ഇന്ത്യയില്‍ നിന്ന് ഇത്തവണ 1,22,518 തീര്‍ഥാടകരാണ് ഹജ്ജ് നിര്‍വഹിക്കാനെത്തിയത്. ഇതില്‍ 20,000 പേര്‍ കേരളത്തില്‍ നിന്നാണ്. സംസ്ഥാന ഹജ്ജ് കമ്മിറ്റി വഴി കേരളത്തിലെ മൂന്ന് എംബാര്‍ക്കേഷന്‍ പോയിന്റുകളില്‍ നിന്നായി എത്തിയ 13,194 പേരും സ്വകാര്യ ഗ്രൂപ്പുകള്‍ വഴി എത്തിയവരും ഇതില്‍ ഉള്‍പ്പെടും. ഇത്തവണ പുരുഷ തുണയില്ലാതെ (മഹ്‌റം ഇല്ലാതെ) 4,200 ഓളം വനിതാ തീര്‍ഥാടകര്‍ ഹജ്ജിനെത്തിയിട്ടുണ്ട്. ഹജ്ജ് സുഗമമാക്കാനായി വിപുലമായ സൈനിക, സുരക്ഷാ, മെഡിക്കല്‍ സന്നാഹങ്ങളാണ് സൗദി ഒരുക്കിയിട്ടുള്ളത്. കടുത്ത ചൂടിൽനിന്ന് തീർഥാടകർക്ക് സുരക്ഷ ഒരുക്കാനുള്ള സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്.









0 comments