യുഎസ് ഇമിഗ്രേഷൻ കസ്റ്റഡിയിലായിരുന്ന ഹെയ്തി സ്വദേശി മരിച്ചു; ചികിത്സ നൽകിയില്ലെന്ന് സഹോദരൻ

ഫ്ലോറൻസ്: അരിസോണയിലെ ഇമിഗ്രേഷൻ തടങ്കൽ കേന്ദ്രത്തിൽ മാസങ്ങളോളം തടവിലാക്കപ്പെട്ട ഹെയ്തി പൗരൻ ചികിത്സ ലഭിക്കാതെ മരിച്ചു. 56 കാരനായ ഇമ്മാനുവൽ ഡമാസ് ആണ് യുഎസ് ഇമിഗ്രേഷൻ ഉദ്യോഗസ്ഥരുടെ തടവിലിരിക്കെ മരിച്ചത്. പല്ലിലുണ്ടായ അണുബാധയെ തുടർന്ന് ഗുരുതരാവസ്ഥയിലായ ഇമ്മാനുവലിന് ചികിത്സ ലഭ്യമാക്കിയില്ലെന്ന് സഹോദരൻ പറഞ്ഞു. ഫെബ്രുവരി പകുതിയോടെ തനിക്ക് പല്ലുവേദന അനുഭവപ്പെടുന്നതായി ഇമ്മാനുവൽ ഫ്ലോറൻസ് കറക്ഷണൽ സെന്ററിലെ മെഡിക്കൽ സ്റ്റാഫിനോട് പറഞ്ഞെങ്കിലും ദന്തഡോക്ടറുടെ അടുത്തേക്ക് അയച്ചില്ലെന്ന് ഇമ്മാനുവലിന്റെ സഹോദരൻ പ്രെസ്ലി നെൽസൺ പറഞ്ഞു.
ഈ വർഷം ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്‌സ്‌മെന്റ് കസ്റ്റഡിയിൽ ഒമ്പത് പേരാണ് മരിച്ചത്. വിഷയത്തിൽ ഹോംലാൻഡ് സെക്യൂരിറ്റി ഡിപാർട്മെന്റ് പ്രതികരിച്ചിട്ടില്ല. ബുധനാഴ്ച കാലിഫോർണിയയിലെ ഐസിഇ തടങ്കൽ കേന്ദ്രത്തിൽ കഴിയുകയായിരുന്ന മെക്സിക്കൻ പൗരനായ ആൽബെർട്ടോ ഗുട്ടറസ്-റെയ്‌സ് മരിച്ചതായി ഐസിഇ ഉദ്യോഗസ്ഥർ അറിയിച്ചിരുന്നു. നെഞ്ചുവേദനയും ശ്വാസതടസ്സവും മൂലം ഫെബ്രുവരി 27 ന് ആശുപത്രിയിൽ വെച്ചാണ് ആൽബെർട്ടോ മരിച്ചത്. സെപ്തംബറിലാണ് ഇമ്മാനുവലിനെ ഐസിഇ കസ്റ്റഡിയിലെടുത്തത്. പിന്നീട് മീഡിയം സെക്യൂരിറ്റി ഫ്ലോറൻസ് കറക്ഷണൽ സെന്ററിലേക്ക് മാറ്റുകയായിരുന്നു.










0 comments