അഭിമുഖങ്ങൾ റദ്ദാക്കി യു എസ് കോൺസുലേറ്റ്; എച്ച്-1 ബി വിസ പുതുക്കാൻ നാട്ടിലെത്തിയ പ്രവാസികൾ ആശങ്കയിൽ

ന്യൂഡൽഹി: ക്രിസ്മസ് - പുതുവത്സര അവധിക്കാലത്ത് വിസ പുതുക്കുന്നതിനായി ഇന്ത്യയിലെത്തിയ നൂറുകണക്കിന് എച്ച്-1ബി വിസ ഉടമകൾ നാട്ടിൽ കുടുങ്ങി. യുഎസ് എംബസിയും കോൺസുലേറ്റുകളും മുൻകൂട്ടി നിശ്ചയിച്ചിരുന്ന വിസ അഭിമുഖങ്ങൾ കൂട്ടത്തോടെ റദ്ദാക്കിയതാണ് ഐടി പ്രൊഫഷണലുകൾ ഉൾപ്പെടെയുള്ള പ്രവാസികളെ പ്രതിസന്ധിയിലാക്കിയിരിക്കുന്നത്.
ട്രംപ് ഭരണകൂടം പുതുതായി നടപ്പിലാക്കിയ കർശനമായ പരിശോധനകളെ തുടർന്നാണ് ഈ അപ്രതീക്ഷിത നടപടി. ഡിസംബർ 15 മുതൽ പ്രാബല്യത്തിൽ വന്ന പുതിയ നിർദ്ദേശമനുസരിച്ച് എച്ച്-1ബി അപേക്ഷകരുടെയും അവരുടെ ആശ്രിതരുടെയും സോഷ്യൽ മീഡിയ പ്രൊഫൈലുകൾ വിശദമായ പരിശോധനയ്ക്ക് വിധേയമാക്കും. ഇതിനായി പ്രൊഫൈലുകൾ പബ്ലിക് ആക്കി മാറ്റാനും നിർദ്ദേശമുണ്ട്.
ഈ അധിക പരിശോധനകൾക്കായി കൂടുതൽ സമയം ആവശ്യമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഡിസംബർ മാസത്തിൽ നിശ്ചയിച്ചിരുന്ന അഭിമുഖങ്ങൾ റദ്ദാക്കിയിരിക്കുന്നത്. പലർക്കും 2026 മാർച്ച്, ഏപ്രിൽ മാസങ്ങളിലേക്കാണ് പുതിയ തീയതികൾ അനുവദിച്ചിരിക്കുന്നത്. ചില കേസുകളിൽ ഇത് 2027 വരെ നീളുന്നതായും റിപ്പോർട്ടുകളുണ്ട്. അവധി കഴിഞ്ഞ് തിരികെ ജോലിയിൽ പ്രവേശിക്കേണ്ടവർ ഇതോടെ അനിശ്ചിതത്വത്തിലായി.
ശമ്പളമില്ലാത്ത അവധിയിൽ പ്രവേശിക്കേണ്ടി വരുന്നതും ജോലി നഷ്ടപ്പെടുമോ എന്ന ഭയവുമാണ് പലരെയും വേട്ടയാടുന്നത്. നിലവിൽ അമേരിക്കയിലുള്ള എച്ച്-1ബി ജീവനക്കാർ അടിയന്തര സാഹചര്യങ്ങളിലല്ലാതെ ഇന്ത്യയിലേക്ക് യാത്ര ചെയ്യരുതെന്ന് പല പ്രമുഖ ടെക് കമ്പനികളും ഇതിനകം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
വിസ സ്റ്റാമ്പ് കാലാവധി കഴിഞ്ഞവർക്ക് പുതിയ സ്റ്റാമ്പിംഗ് ഇല്ലാതെ അമേരിക്കയിലേക്ക് മടങ്ങാൻ കഴിയില്ല. ഇന്ത്യയിലെ യുഎസ് കോൺസുലേറ്റുകൾ അഭിമുഖങ്ങൾ പുനഃക്രമീകരിച്ചതോടെ കുട്ടികളുടെ വിദ്യാഭ്യാസം, തൊഴിൽ തുടങ്ങിയ കാര്യങ്ങൾ എങ്ങനെ മുന്നോട്ട് കൊണ്ടുപോകുമെന്ന ആശങ്കയിലാണ് പ്രവാസി കുടുംബങ്ങൾ.











0 comments