print edition എച്ച് വൺ ബി വിസ: ശമ്പളം മൂന്നിലൊന്ന് കൂട്ടാൻ യുഎസ്; ഇന്ത്യക്കാർക്ക് വലിയ തിരിച്ചടി

വാഷിങ്‌ടൺ: അമേരിക്കൻ കമ്പനികളിലേക്ക് എച്ച് വൺ ബി വിസ വഴിയെത്തുന്ന വിദേശ ജീവനക്കാർക്ക് മിനിമം ശമ്പളം 30 ശതമാനം വർധിപ്പിക്കാൻ നിർദേശം. അമേരിക്കൻ പൗരരുടെ തൊഴിലവസരങ്ങൾ സംരക്ഷിക്കുന്നതിനും കുറഞ്ഞ ശമ്പളത്തിന് വിദേശികളെ നിയമിക്കുന്നത് തടയുന്നതിനുമാണിതെന്നാണ് വിശദീകരണം. ശമ്പളനിരക്ക് കുത്തനെ ഉയർത്തുന്നത് ചെറുകിട കമ്പനികൾക്ക് വിദേശികളെ നിയമിക്കുന്നതിന് തടസമാകുമെന്ന ആക്ഷേപമുയർന്നു. ഇന്ത്യക്കാർക്കടക്കം നടപടി തിരിച്ചടിയാകുമെന്നും ആശങ്കയുണ്ട്.
പുതിയ നിയമ ഭേദഗതി നിർദേശത്തിൽ നാല് വ്യത്യസ്ത തൊഴിൽ വിഭാഗങ്ങളിലെയും മിനിമം ശമ്പളത്തിൽ കാര്യമായ മാറ്റംവരും. എൻട്രി ലെവൽ തസ്തികയിലുള്ള വിദേശ തൊഴിലാളികളുടെ വാർഷിക ശമ്പളം 73,279 ഡോളറിൽ നിന്നും 97,746 ഡോളറായി ഉയരും. ഏകദേശം 33.39 ശതമാനത്തിന്റെ വർധനവ്. മറ്റ് ഉയർന്ന തസ്തികകളിലെ ശമ്പളത്തിലും 20 മുതൽ 24 ശതമാനം വരെ വർധനവുണ്ടാകും. ഏറ്റവും ഉയർന്ന വിഭാഗമായ ലെവൽ നാലിൽ ശമ്പളം 1,75,464 ഡോളറായി വർധിക്കും.
നിലവിൽ അമേരിക്കൻ പൗരർക്ക് നൽകുന്നതിനേക്കാൾ കുറഞ്ഞ ശമ്പളത്തിൽ വിദേശികളെ നിയമിക്കാൻ കമ്പനികൾക്ക് സാധിക്കും. എച്ച് വൺ ബി വിസയ്ക്ക് പുറമെ എച്ച് വൺ ബി വൺ, ഇ-3, പേം ലേബർ സർട്ടിഫിക്കേഷൻ എന്നിവയിലും മാറ്റം ബാധകമാകും. 26 വരെ പൊതുജനങ്ങൾക്ക് അഭിപ്രായങ്ങൾ അറിയിക്കാം. തുടർന്ന് തൊഴിൽ വകുപ്പ് അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കും. ട്രംപ് പ്രസിഡന്റായുള്ള ആദ്യകാലയളവിൽ 2020-ൽ സമാനമായ നീക്കം നടത്തിയെങ്കിലും നിയമപരമായ തടസങ്ങൾ കാരണം മുടങ്ങി. സെപ്‌തംബറിൽ അമേരിക്കയ്ക്ക് പുറത്ത് നിന്നുള്ള എച്ച് വൺ ബി ഉദ്യോഗാർഥികൾക്ക് ലക്ഷം ഡോളർ ഫീസ് ഏർപ്പെടുത്തിയിരുന്നു.











0 comments