യൂറോപ്പിൽ കാട്ടുതീ പടരുന്നു; മൂന്ന് അഗ്നിശമന സേനാംഗങ്ങൾ കൊല്ലപ്പെട്ടു

Photo:Reuters
ഏഥൻസ് : സ്പെയിനിലും ഫ്രാൻസിലും വൻ നാശം വിതച്ചതിന് പിന്നാലെ യൂറോപ്പിൽ കാട്ടുതീ കൂടുതൽ പ്രദേശങ്ങളിലേക്ക് പടരുന്നു. ഗ്രീസിലെ പ്രശസ്തമായ ക്രീറ്റ് ദ്വീപിൽ കാട്ടുതീ നിയന്ത്രണവിധേയമാക്കാനുള്ള ശ്രമങ്ങൾക്കിടെ മൂന്ന് അഗ്നിശമന സേനാംഗങ്ങൾ കൊല്ലപ്പെട്ടു. ക്രീറ്റ് ദ്വീപിന്റെ മധ്യഭാഗത്തുള്ള ക്രയാ വ്രൈസി ഗ്രാമത്തിന് സമീപം രണ്ട് അഗ്നിശമന സേനാംഗങ്ങളും, പെലോപ്പൊന്നീസ് മേഖലയിലുണ്ടായ കാട്ടുതീയിൽ ഒരാളുമാണ് മരണപ്പെട്ടത്.
ശക്തമായ കാറ്റിൽ തീ ടൂറിസം കേന്ദ്രങ്ങൾക്ക് സമീപത്തേക്ക് പടർന്നതോടെ ക്രയാ വ്രൈസിയിൽ നിന്നും സമീപ ഗ്രാമങ്ങളിൽ നിന്നും നൂറുകണക്കിന് പ്രദേശവാസികളെയും വിനോദസഞ്ചാരികളെയും സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി. നിലവിൽ ഇരുനൂറിലധികം അഗ്നിശമന സേനാംഗങ്ങളും ഫയർ എൻജിനുകളും വാട്ടർ ബോംബിംഗ് വിമാനങ്ങളും തീയണയ്ക്കാനുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുകയാണ്. കാട്ടുതീയിൽ വ്യാപകമായി കാർഷിക വിളകളും ഒലിവ് തോട്ടങ്ങളും നശിച്ചു.
നിരവധി വീടുകൾക്കും വെയർഹൗസുകൾക്കും കേടുപാടുകൾ സംഭവിച്ചു. കാറ്റിന്റെ വേഗത വർധിക്കുന്നത് രക്ഷാപ്രവർത്തനങ്ങൾക്ക് കനത്ത വെല്ലുവിളി ഉയർത്തുകയാണ്. മനുഷ്യനിർമിത കാലാവസ്ഥാ വ്യതിയാനം മൂലമുള്ള വരൾച്ചയും ഉഷ്ണതരംഗവുമാണ് യൂറോപ്പിനെ പ്രതിസന്ധിയിലാക്കിയിരിക്കുന്നത്. സ്പെയിനിലും ഫ്രാൻസിലും വൻതോതിലുള്ള ഒഴിപ്പിക്കലുകൾക്ക് കാട്ടുതീ കാരണമായി. സ്പെയിനിലെ ആവില, മാഡ്രിഡ് മേഖലകളിലെ തീപിടിത്തങ്ങൾ ഭാഗികമായി ശമിച്ചിട്ടുണ്ടെങ്കിലും, വരും ദിവസങ്ങളിലെ ശക്തമായ കാറ്റും ഉയർന്ന താപനിലയും സ്ഥിതി കൂടുതൽ വഷളാക്കുമെന്ന് സ്പാനിഷ് ആഭ്യന്തര മന്ത്രി മുന്നറിയിപ്പ് നൽകി.










0 comments