പരിഹാസം പ്രചോദനമായി,ഘാനയിൽ സുസ്ഥിര ഫാഷൻ തരംഗം

അക്ര: ഓരോ ജനവിഭാഗങ്ങൾക്കും അവരവരുടെ പ്രാദേശിക സംസ്കൃതിയിൽ തഴച്ച സൗന്ദര്യ തുടര്‍ച്ചകളുണ്ട്. വസ്ത്രങ്ങളിലും ഭക്ഷണത്തിലും പിന്തുടര്‍ച്ചകളിലും എല്ലാം അവര്‍ തങ്ങളെ ലോകത്തിന് മുന്നിൽ അടയാളപ്പെടുത്തുന്നത് വ്യത്യസ്തമായ വഴികളിലാണ്. അത്തരത്തിൽ മനുഷ്യ സമൂഹങ്ങളുടെ വൈവിധ്യത്തെയും അടയാളങ്ങളെയും തിരിച്ചറിയാത്തവര്‍ക്ക് ഘാനയിലെ ജനങ്ങൾ നൽകിയ മറുപടി പുതിയ ചര്‍ച്ചയും പുത്തനൊരു തരംഗവും സൃഷ്ടിച്ചിരിക്കുകയാണ്.
ഘാന ഉൾപ്പെടെ ആഫ്രിക്കൻ പ്രദേശങ്ങളിൽ ജനങ്ങൾ അണിയുന്ന പരമ്പരാഗത വസ്ത്രമായ 'ഫുഗു' (Fugu)സ്മോക്കുകൾ അവരുടെ പരമ്പരാഗത വസ്ത്രമാണ്. തലമുറകളായി ഉപയോഗിച്ചു വരുന്ന ആ വസ്ത്രം ഇപ്പോൾ അതിന്റെ പുതു യൗവ്വനം ആഘോഷിക്കാൻ തുടങ്ങി. സോഷ്യൽ മീഡിയയിലെ പരിഹാസങ്ങളിൽ നിന്നും ഊര്‍ജം ഉൾക്കൊണ്ടാണ് ഫുഗു തിരിച്ചെത്തിയത്. ഇപ്പോൾ രാജ്യത്തിന്റെ അഭിമാനമായി ജനം ഉയര്‍ത്തിപ്പിടിക്കുന്നു.
പരിഹാസം തീര്‍ത്ത പ്രകോപനവും പ്രചോദനവും
വടക്കൻ ഘാനയുടെ തനിമ വിളിച്ചോതുന്ന കൈത്തറി വസ്ത്രമാണ് ഫുഗു.അടുത്തിടെ ഘാന പ്രസിഡന്റ് ജോൺ ഡ്രാമനി മഹാവ ഒരു വിദേശ സന്ദർശന വേളയിൽ ഈ വസ്ത്രം ധരിച്ച് പ്രത്യക്ഷപ്പെട്ടു.പലരുടെയും കണ്ണുകളിൽ അത് വിചിത്രമോ പഴഞ്ചനോ ഒക്കെയായി.സോഷ്യൽ മീഡിയയിൽ ചിലർ അതിനെ കടുത്ത പരിഹസത്തോടെ അവതരിപ്പിച്ചു. ചിലര്‍ ഇതെന്താ ബ്ലൗസ് ആണോ ധരിച്ചിരിക്കുന്നത് എന്ന് ചോദിച്ച് ചിരി പടര്‍ത്തി.
തങ്ങളുടെ സംസ്കാരത്തെ അപമാനിച്ചവർക്ക് ഘാനയിലെ ജനങ്ങൾ അവര്‍ ചെയ്തത് എന്താണെന്ന് കാണിച്ചു കൊടുത്തു. പരിഹാസം ചൊരിഞ്ഞവരുടെ എന്നല്ല ലോകത്തിന് മുന്നിൽ തന്നെ നേര്‍ക്കു നേര്‍ നിന്ന് അവരാ വസ്ത്രത്തെ നെഞ്ചോട് ചേർത്തു. ഘാന ടൂറിസം മന്ത്രാലയം എല്ലാ ബുധനാഴ്ചയും "ഫുഗു ദിനമായി"പ്രഖ്യാപിച്ചു.
പരിഹാസത്തെ രാജ്യം നേരിട്ട പുതിയ പ്രഖ്യാപനം പുറത്തു വന്നതോടെ അക്രയിലെ തെരുവുകൾ ഫുഗു വസ്ത്രങ്ങളുടെ നിറങ്ങളാൽ നിറഞ്ഞിരിക്കുന്നു. വൻ ഡിമാൻഡാണ് ഈ അംഗ വസ്ത്രത്തിന് ഇപ്പോൾ അനുഭവപ്പെടുന്നത്. 15വർഷമായി ഈ വസ്ത്രങ്ങൾ വിൽക്കുന്ന ക്ലെമന്റ് അസാബിറെയെപ്പോലുള്ള വ്യാപാരികൾ പറയുന്നു "ഇപ്പോൾ തിരക്കോടു തിരക്കാണ്”.
കൈകൊണ്ട് നെയ്തെടുത്ത പരുത്തി തുണികൾ തുന്നിച്ചേർത്താണ് ഈ അയഞ്ഞ വസ്ത്രം നിർമ്മിക്കുന്നത്. പുതിയ കാലത്തെ ഡിസൈനർമാർ ഫുഗു തുണി ഉപയോഗിച്ച് ജാക്കറ്റുകളും ടോപ്പുകളും നിർമ്മിച്ച് യുവാക്കൾക്കിടയിലും ഇത് തരംഗമാക്കുന്നു.
Related News
അടുത്ത കാലത്ത് ജാപ്പനീസ് ജനത കിമോണോയെ ഇത്തരത്തിൽ തിരിച്ചെത്തിച്ചിരുന്നു. അത് സ്വാഭാവികമായ ഒരു മാറ്റമായിരുന്ന എങ്കിൽ ഇവിടെ ഒരു പ്രതിരോധവും പ്രതിഷേധം കൂടിച്ചേര്‍ന്ന ആഫ്രിക്കൻ ജനതയുടെ അസ്സലിനെ കുറിച്ചുള്ള അഭിമാന പ്രഖ്യാപനവുമാണ്.

വെല്ലുവിളികളും പ്രതീക്ഷകളും
ഡിമാൻഡ് വർദ്ധിച്ചതോടെ സര്‍ക്കാരും ഉത്പാദകരും പക്ഷേ നെട്ടോട്ടത്തിലാണ്. ഇവയുടെ ലഭ്യത കൂട്ടാനുള്ള വഴികൾ തിരയുകയാണ് നെയ്ത്തുകാർ. ഇപ്പോഴും പരമ്പരാഗത കൈത്തറി തറികൾ ഉപയോഗിക്കുന്നതിനാൽ കൂടുതൽ ഓർഡറുകൾ പൂർത്തിയാക്കാൻ പ്രയാസമുണ്ടെന്ന് ഈ മേഖലയിലുള്ളവർ പറയുന്നു. വ്യവസായം വിപുലീകരിക്കാൻ സർക്കാർ സഹായം വേണമെന്നാണ് പുതിയ ആവശ്യം ഉയര്‍ന്നു വന്നിരിക്കുന്നത്. അത് സര്‍ക്കാരിന് മുന്നിൽ സംഘടിതമായ ആവശ്യമായി അവതരിച്ചിരിക്കുന്നു.
"നമ്മൾ ഇതിനെ വെറുമൊരു ചരക്കായി മാത്രം കണ്ടാൽ ആഫ്രിക്കയുടെ പൈതൃകം നഷ്ടപ്പെടും.ഇത് വളരെ ശ്രദ്ധയോടെയും കരുതലോടെയും നിർമ്മിക്കേണ്ട ഒന്നാണ്." -പെർഫെക്ച്വൽ ലിന്നാൻ,ഫാഷൻ ഡിസൈനർ.
ആഫ്രിക്കൻ വസ്ത്രധാരണ രീതികളോടുള്ള ലോകത്തിന്റെ കാഴ്ചപ്പാട് തന്നെ മാറ്റി മറിക്കുന്ന പ്രതിരോധത്തിനാണ് തുടക്കമിട്ടിരിക്കുന്നത്. സുസ്ഥിര ഫാഷൻ (Sustainable Fashoin)എന്ന പുതുനിര പ്രസ്ഥാനത്തിലേക്കാണ് ഘാന ഇറങ്ങുന്നത്. എല്ലാം ഉപയോഗിച്ച് നാളുകൾ കൊണ്ട് വലിച്ചെറിയുന്നതല്ല. ഭൂമിയെയും പ്രകൃതിയെയും വൈവിധ്യ പൂര്‍ണ്ണമായ ഭൂഖണ്ഡങ്ങളിൽ അധിവസിക്കുന്ന മനുഷ്യരെയും ചേര്‍ത്ത് പിടിക്കുന്നതാണ് ഫാഷനുകളും എന്നും കൂടി അവര്‍ പറയുന്നു.











0 comments