പലസ്തീന്‍ ബാലന്റെ മൃതദേഹം വച്ച് വിലപേശൽ
ഗാസയില്‍ 11 പേർകൂടി വിശന്നുമരിച്ചു

ഗാസ സിറ്റി
വിശപ്പിനെ ആയുധമാക്കുന്ന ഇസ്രയേൽ നടപടിയിൽ ഗാസ മുനമ്പിൽ 24 മണിക്കൂറിനുള്ളിൽ 11 പേർകൂടി പട്ടിണികിടന്ന് മരിച്ചു. കൊടുംപട്ടിണിയിൽ ഗാസയിൽ മരിച്ചവരുടെ എണ്ണം ഇതോടെ 251 ആയി. ഭക്ഷണം കിട്ടാതെ മരിച്ച കുട്ടികളുടെ എണ്ണം 108. പട്ടിണിമരണമെന്ന് സ്ഥിരീകരിച്ച കണക്കുകൾ മാത്രമാണിത്. മുനമ്പിൽ ഇതുവരെ 61,827 പേരെയാണ് ഇസ്രയേൽ കൊന്നൊടുക്കിയത്.
അതിനിടെ, ഗാസ സിറ്റിയിലെ അൽ അഹ്‌ലി ആശുപത്രിയിലും ഇസ്രയേൽ ബോംബിട്ടു. ഏഴുപേർ കൊല്ലപ്പെട്ടു. നിരവധിപേർക്ക് പരിക്ക്. വിവിധയിടങ്ങളിലായി 40 പേരാണ് ഞായറാഴ്ച കൊല്ലപ്പെട്ടത്. ഇതിൽ സഹായകേന്ദ്രങ്ങളിൽ ഭക്ഷണത്തിനായി കാത്തുനിന്ന 13 പേരും ഉൾപ്പെടുന്നു. ഗാസ നിവാസികളുടെ 90 ശതമാനവും– ഏതാണ്ട് 19 ലക്ഷം പേർ– കൊടുംപട്ടിണിയിലാണെന്ന് യു എൻ അറിയിച്ചു.
പലസ്തീന്‍ ബാലന്റെ മൃതദേഹം വച്ച് വിലപേശൽ
2024 ഫെബ്രുവരിയിൽ ഇസ്രയേൽ സൈന്യം കൊലപ്പെടുത്തിയ പതിനാലുകാരന്റെ മൃതദേഹംവച്ച് വിലപേശുന്ന സർക്കാർ നടപടിക്ക് ഇസ്രയേൽ സുപ്രീംകോടതിയുടെ അംഗീകാരം. കിഴക്കൻ ജറുസലേമിൽ പൊലീസുകാരനെ ആക്രമിക്കാൻ ശ്രമിച്ചെന്ന പേരിലാണ് സൈനികർ വാദിയ ഷാദി സാദ് എലിയാൻ എന്ന കുട്ടിയെ വെടിവച്ച് കൊന്നത്. എന്നാൽ, ഇത് തെറ്റാണെന്ന് തെളിയിക്കുന്ന ദൃശ്യം ബന്ധുക്കൾ സമർപ്പിച്ചിരുന്നു.
ഹമാസുമായി വിലപേശാനായി 18 മാസമായി മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കാതെ തടഞ്ഞുവച്ചിരിക്കുകയാണ് ഇസ്രയേൽ സർക്കാർ. മൃതദേഹം സർക്കാരിന് തുടർന്നും കൈവശം വയ്ക്കാമെന്ന് ജൂലൈ 31ന് കോടതി വിധിച്ചു. അന്തിമ തീരുമാനം എടുക്കേണ്ടത് സൈനിക കമാൻഡറാണെന്നും വ്യക്തമാക്കി.










0 comments