ഇൗജിപ്‌തിൽ ഗാസ സമാധാന കരാര്‍ ഒപ്പിട്ടു

കെയ്‌റോ
വെടിനിർത്തലിന്റെ അനന്തര നടപടികൾ ചർച്ച ചെയ്യാനായി ഇൗജിപ്‌തിൽ സമാധാന ഉച്ചകോടിയില്‍ ലോകനേതാക്കള്‍ ഗാസ കരാറില്‍ ഒപ്പിട്ടു. ഈജിപ്ത്, ഖത്തര്‍, തുര്‍ക്കിയ, അമേരിക്ക എന്നീ രാജ്യങ്ങളാണ് ഗാസയില്‍ സമാധാനം നിലനിര്‍ത്താനുള്ള നിര്‍ദേശങ്ങള്‍ അടങ്ങുന്ന കരാറില്‍ ഒപ്പിട്ടത്. സമാധാനം നിലനിര്‍ത്താനുള്ള നിയമങ്ങളും നിര്‍ദേശങ്ങളും കരാര്‍ മുന്നോട്ടുവയ്ക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പ്രതികരിച്ചു.
ഇൗജിപ്‌തിലെ ഷാം അൽ ഷെയ്‌ഖിലാണ് തിങ്കളാഴ്‌ച ഉച്ചകോടി ചേര്‍ന്നത്. അതേ സമയം ജൂതഅവധി ദിനാഘോഷങ്ങളിൽ പങ്കെടുക്കണമെന്ന വാദമുയർത്തി ഇസ്രയേൽ പ്രധാനമന്ത്രി ബെന്യമിൻ നെതന്യാഹു ഉച്ചകോടിയില്‍നിന്ന് പിന്മാറി.
ഗാസയിലെ ആക്രമണം അവസാനിപ്പിക്കുക, പശ്ചിമേഷ്യയിൽ സമാധാനവും സ്ഥിരതയും കൈവരിക്കാനുള്ള ശ്രമങ്ങൾ ശക്തിപ്പെടുത്തുക, പ്രാദേശിക സുരക്ഷയുടെയും സ്ഥിരതയുടെയും പുതുയുഗത്തിന് തുടക്കം കുറിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് ഉച്ചകോടി ചേര്‍ന്നത്. ഈജിപ്ഷ്യൻ പ്രസിഡന്റ് അബ്ദുൽ-ഫത്താ അൽ-സിസിയുടെയും ട്രംപിന്റെയും അധ്യക്ഷതയില്‍ ചേര്‍ന്ന ഉച്ചകോടിയില്‍ ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറെസ്, യൂറോപ്യൻ കൗൺസിൽ പ്രസിഡന്റ് അന്റോണിയോ കോസ്റ്റ, ഇറ്റലിയുടെ ജോർജിയ മെലോണി, സ്പെയിനിന്റെ പെഡ്രോ സാഞ്ചസ്, പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ തുടങ്ങി ഇരുപതോളം ലോകനേതാക്കൾ പങ്കെടുക്കുന്നു. ഇന്ത്യയില്‍നിന്നും വിദേശ സഹമന്ത്രി കീർത്തിവർധൻ സിങ് പങ്കെടുത്തു.










0 comments