print edition ഗാസയിൽ ഇസ്രയേൽ ആക്രമണം; 12 പേർ മരണം

പ്രതീകാത്മക ചിത്രം
ഗാസ: ബലിപെരുന്നാളിനെ വലവേൽക്കാനൊരുങ്ങിയ പലസ്‌തീൻ ജനതക്കുനേരെ വീണ്ടും ഇസ്രയേൽ ആക്രമണം. വെടിനിർത്തൽ കരാർ ലംഘിച്ച് ഇസ്രയേൽ ചൊവ്വാഴ്ച നടത്തിയ മിസൈൽ ആക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടു.
ഹമാസിനെ ലക്ഷ്യമിട്ടുള്ള ആക്രമണമായിരുന്നുവെന്നും, ഗാസയിലെ പുതിയ സൈനികമേധാവിയെ വധിച്ചെന്നും ഇസ്രയേൽ പറഞ്ഞു. സൈനിക തലവൻ മുഹമ്മദ് ഓഹ്‌ദെയെയാണ് വധിച്ചതെന്ന് ഇസ്രയേൽ പ്രതിരോധമന്ത്രി ഇസ്രയേൽ കാറ്റ്‌സ് അവകാശപ്പെട്ടു. ഹമാസ് ഇതുവരെ പ്രതികരിച്ചിട്ടില്ല.
2023 ഒക്‌ടോബർ ഏഴിന് ഇസ്രയേൽ നടത്തിയ ആക്രമണത്തിലെ സൂത്രധാരൻമാരിൽ ഒരാളായിരുന്നു ഓഹ്‌ദെയെന്നാണ് കാറ്റ്‌സ് ആരോപിക്കുന്നത്. ഒക്‌ടോബർ ഏഴിന് നടത്തിയ ആക്രമണത്തിൽ പങ്കാളികളായ എല്ലാവരെയും വധിക്കുമെന്നും ഹമാസിനെ സൈനിക ഭരണത്തിനോ സിവിലിയൻ ഭരണത്തിനോ അനുവദിക്കില്ലെന്നും കാറ്റ്‌സ് എക്‌സിൽ കുറിച്ചു.
കഴിഞ്ഞ 16നാണ് ഹമാസിന്റെ മുൻ സൈനിക മേധാവിയായ ഇസ് അൽദിൻ അൽഹദാദിദെ ഇസ്രയേൽ കൊലപ്പെടുത്തിയത്. ഇസ്രയേൽ നടത്തുന്ന ക്രൂരമായ വംശഹത്യയിൽ ഗാസയിലെ 90 ശതമാനം ജനങ്ങളും അഭയാർഥികളായി. പലരും താൽക്കാലിക ടെന്റുകളിലാണ് തങ്ങുന്നത്. കഴിഞ്ഞ ഒക്‌ടോബറിൽ വെടിനിർത്തൽ കരാർ നിലവിൽവന്നെങ്കിലും ഇസ്രയേൽ നേതൃത്വത്തിൽ ആക്രമണം തുടരുകയാണ്. വെടിനിർത്തൽ കരാർ വന്നതിന് ശേഷമ മാത്രം 880 പലസ്‌തീനികളാണ് കൊല്ലപ്പെട്ടത്. ഇസ്രയേൽ നടത്തിയ കൂട്ടക്കുരുതിയിൽ 72700 പലസ്‌തീനികളാണ് ഇതുവരെ കൊല്ലപ്പെട്ടത്.











0 comments