വെടിനിർത്തൽ അനിശ്ചിതത്വത്തിൽ ; ഗാസയിൽ 105 പേർകൂടി കൊല്ലപ്പെട്ടു

ഗാസ സിറ്റി/ വാഷിങ്‌ടൺ
അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപും ഇസ്രയേലി പ്രധാനമന്ത്രി ബെന്യമിൻ നെതന്യാഹുവും രണ്ടുദിവസം ചർച്ച നടത്തിയിട്ടും ഗാസയിൽ വെടിനിർത്തൽ തീരുമാനമായില്ല. ഖത്തറിൽ നടക്കുന്ന ചർച്ചയും വഴിമുട്ടിയതായി റിപ്പോർട്ട്. മുനമ്പിലേക്ക് അവശ്യവസ്തുക്കൾ എത്തിക്കുന്നത് ഉൾപ്പെടെയുള്ള വിഷയങ്ങളിലാണ് ധാരണയാകാത്തത്. അതിനിടെ, ബുധൻ വൈകിട്ടുവരെയുള്ള 24 മണിക്കൂറിനുള്ളിൽ ഇസ്രയേൽ 105 ഗാസ നിവാസികളെ കൊന്നൊടുക്കി.
അടുത്തിടെ അഞ്ച് സൈനികർ കൊല്ലപ്പെട്ട വടക്കൻ ഗാസയിലെ ബെയ്‌ത് ഹാനൂനിൽ കരയാക്രമണം നടത്തുമെന്ന് ഇസ്രയേൽ മുന്നറിയിപ്പ് നൽകി. മുനമ്പ് ഇന്ധന ദൗർലഭ്യത്തിലേക്ക് അതിവേഗം നീങ്ങുകയാണെന്ന് യു എൻ. 44,-000 കുട്ടികൾക്ക് ദിവസങ്ങൾക്കുള്ളിൽ കുടിവെള്ളം കിട്ടാതാകും.
ഗാസനിവാസികളെയപ്പാടെ റഫായിലേക്ക് മാറ്റാനുള്ള ഇസ്രയേൽ പദ്ധതിക്കെതിരെ പശ്ചിമേഷ്യൻ വിഷയങ്ങൾ കൈകാര്യംചെയ്യുന്ന ബ്രിട്ടീഷ് മന്ത്രി ഹാമിഷ് ഫാൽക്കനർ രംഗത്തെത്തി.
പലസ്തീൻ മേഖല ചുരുക്കുന്ന ഒരു നടപടിയും പാടില്ലെന്ന് അദ്ദേഹം പറഞ്ഞു.
നെതന്യാഹുവിന് എത്രയും വേഗം 60 ദിവസം വെടിനിർത്തൽ പ്രഖ്യാപനത്തിലേക്ക് എത്താനാകട്ടെയെന്ന് ഇസ്രയേൽ പ്രതിപക്ഷനേതാവ് യായ്‌ർ ലാപിഡ് പ്രത്യാശ പ്രകടിപ്പിച്ചു.










0 comments