ഫ്രാൻസിൽ കാട്ടുതീ പടരുന്നു; 2,500 ഹെക്ടറിലധികം വനഭൂമി കത്തിനശിച്ചു

Photo:Reuters
പാരിസ് : തെക്കൻ ഫ്രാൻസിലെ വോർ ഡിപ്പാർട്ട്‌മെന്റിൽ ചൊവ്വാഴ്ചയുണ്ടായ രൂക്ഷമായ കാട്ടുതീയിൽ 2,500 ഹെക്ടറിലധികം വനഭൂമി കത്തിനശിച്ചു. കാട്ടുതീ പടർന്നതിനെ തുടർന്ന് 400ലധികം ആളുകളെ വീടുകളിൽ നിന്ന് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചതായി പ്രാദേശിക ഭരണകൂടം അറിയിച്ചു.
സ്ഥിതിഗതികൾ അതീവ ഗുരുതരമായി തുടരുകയാണ്, 1,100 ഓളം അഗ്നിശമനസേനാംഗങ്ങൾ രാത്രി മുഴുവൻ തീ അണയ്ക്കാനുള്ള ശ്രമത്തിലായിരുന്നു. ശക്തമായ ചൂട് തുടരുന്നുണ്ടെങ്കിലും കാറ്റിന്റെ ഗതിയിൽ മാറ്റം വരുന്നത് തീ നിയന്ത്രണവിധേയമാക്കാൻ സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പോണ്ടെവെസ്, കോട്ടിഗ്നാക്, സിലൻസ്-ലാ-കാസ്കേഡ്, കോറെൻസ്, മോണ്ട്ഫോർട്ട്-സുർ-അർജൻസ് എന്നീ ഗ്രാമങ്ങളിൽ നിന്നാണ് ആളുകളെ പ്രധാനമായും ഒഴിപ്പിച്ചത്. കാട്ടുതീയെ തുടർന്ന് കോട്ടിഗ്നാക് ഗ്രാമത്തിലടക്കം 2,300 ഓളം വീടുകളിൽ വൈദ്യുതി വിച്ഛേദിച്ചു. യൂറോപ്പിൽ താപനില ദ്രുതഗതിയിൽ ഉയരുന്നതും കാലാവസ്ഥാ വ്യതിയാനവുമാണ് ഇത്തരം കടുത്ത ഉഷ്ണതരംഗങ്ങൾക്കും കാട്ടുതീക്കും കാരണമാകുന്നതെന്ന് ശാസ്ത്രജ്ഞർ ചൂണ്ടിക്കാണിക്കുന്നു.










0 comments