വിമർശകർക്കെതിരെ ചൂടൻ മറുപടിയുമായി ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫന്റീനോ

വാഷിംഗ്ടൺ: ഫുട്ബോൾ സമാധാനമാണ് എന്ന് തെളിയിക്കുന്നതായിരുന്നു ഈ വര്‍ഷത്തെ ലോകകപ്പ് എന്ന് ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫന്റീനോ. വിമർശകർക്ക് കടുത്ത ഭാഷയിൽ മറുപടിയുമായാണ് വേൾഡ് കപ്പിന് ശേഷമുള്ള ആദ്യ പ്രതികരണം. അമേരിക്ക,കാനഡ,മെക്സിക്കോ എന്നീ രാജ്യങ്ങൾ ചേർന്ന് സംയുക്തമായി സംഘടിപ്പിച്ച ലോകകപ്പ് ടൂർണമെന്റ് ഐക്യത്തിന്റെയും,സുരക്ഷിതത്വത്തിന്റെയും കൂട്ടായ്മയുടെയും വൻ വിജയമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
സ്പെയിൻ ചാമ്പ്യന്മാരായ ടൂർണമെന്റ് ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആരാധകർക്ക് നൽകിയ സന്തോഷവും ഒരുമയുടെ ആഘോഷവും കാണാൻ വിമർശകർക്ക് സാധിച്ചില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. തിങ്കളാഴ്ച പുറത്തുവിട്ട തുറന്ന കത്തിലൂടെയാണ് 56-കാരനായ ഇൻഫന്റീനോ നിലപാട് വ്യക്തമാക്കിയത്. രാജ്യങ്ങളുടെ പങ്കാളിത്തം ചൂണ്ടിക്കാട്ടി വിഭജനങ്ങളെ മറികടക്കാൻ ഫുട്ബോളിന് സാധിക്കുമെന്ന് ഇൻഫന്റീനോ പറഞ്ഞു.
വിമര്‍ശനങ്ങളെ തൊടാതെ
വിമര്‍ശകര്‍ക്ക് മറുപടി
എന്നാൽ ഇത്തവണ ഉയര്‍ന്നു വന്ന വിവാദങ്ങളെ നേരിട്ട് പരാമര്‍ശിച്ചില്ല.ഫുട്ബോളിൽ റഫറിയിംഗ് അല്ലെങ്കിൽ അച്ചടക്ക നടപടികളിലെ തീരുമാനങ്ങൾ ലോകമെമ്പാടുമുള്ള ലീഗുകളിൽ സാധാരണയായി സംഭവിക്കുന്നതാണെന്ന് ഇൻഫന്റീനോ ന്യായീകരിച്ചു. അമേരിക്കയിലെ വിസ നിയന്ത്രണങ്ങൾ,യുദ്ധവും ആഭ്യന്തര കലഹവും പോലുള്ള സാഹചര്യങ്ങൾ നേരിടുന്ന രാജ്യങ്ങളിൽ നിന്നുള്ള ടീമുകളുടെ പങ്കാളിത്തം,റഫറിമാരുടെ തീരുമാനങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട് ടൂർണമെന്റിൽ ഉടനീളം ഫിഫ വിമർശനങ്ങൾ നേരിട്ടിരുന്നു.
അർജന്റീനയും ഈജിപ്തും തമ്മിൽ നടന്ന മത്സരത്തിലെ റഫറിയിംഗ് തീരുമാനങ്ങളിലെ പക്ഷപാതം,ബലോഗന്റെ മത്സര വിലക്ക് ഒഴിവാക്കാനുള്ള തീരുമാനത്തിനു പിന്നിലെ യു എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഇടപെടൽ,സൊമാലിയൻ റഫറി ഒമർ അബ്ദുൽഖാദിർ അർതാനെ വിസയുണ്ടായിട്ടും യു എസിൽ പ്രവേശിക്കുന്നതിൽ നിന്ന് തടഞ്ഞത് എന്നിവയുമായി ബന്ധപ്പെട്ട വിവാദങ്ങൾ ഒന്നും നേരിട്ട് പരാമര്‍ശിച്ചില്ല.
"വിദ്വേഷത്തിലും വിമർശനങ്ങളിലും മുഴുകിയിരുന്നതുകൊണ്ട് നടന്ന നല്ല കാര്യങ്ങളൊന്നും നിങ്ങൾ കണ്ടില്ല.പേനയ്ക്കും പേപ്പറിനും സ്ക്രീനുകൾക്കും പിന്നിലിരുന്ന് വിദ്വേഷവും തെറ്റായ വാർത്തകളും പ്രചരിപ്പിക്കുന്നവരോട് എനിക്ക് ഒന്നേ പറയാനുള്ളൂ;നിങ്ങൾ അവിടെയിരിക്കുമ്പോൾ,ഞങ്ങൾ ഫിഫയിൽ ഏറ്റവും മുന്നിൽ നിന്ന് കഠിനാധ്വാനം ചെയ്യുകയും ലോകത്തിലെ ഏറ്റവും മികച്ച കായികമാമാങ്കം സംഘടിപ്പിക്കുകയുമായിരുന്നു,"ഇൻഫന്റീനോ കത്തിൽ കുറിച്ചു.










0 comments