ജോർജിയയിൽ കാട്ടുതീ പടരുന്നു

വീഡിയോ സ്ക്രീൻഷോട്ട്
നഹുന്ത : യുഎസിലെ തെക്കുകിഴക്കൻ ജോർജിയയിൽ കാട്ടുതീ പടരുന്നു. പ്രദേശത്തുണ്ടായ രണ്ട് വലിയ കാട്ടുതീകൾ സമീപപ്രദേശങ്ങളിലേക്ക് പടരുന്നതായും 80 ചതുരശ്ര കിലോമീറ്റർ ഭാഗത്ത് തീ പടർന്നതായും ഉദ്യോഗസ്ഥർ പറഞ്ഞു. കാട്ടുതീ അതിവേഗം പടരുന്നതിനാൽ ഉടൻ തന്നെ ആളുകളെ ഒഴിപ്പിച്ചേക്കും.
ഏപ്രിൽ 20 മുതലാണ് ഹൈവേ 82ൽ തീ ആളിപ്പടർന്ന് തുടങ്ങിയത്. ഇതുവരെ 87 വീടുകൾ കത്തി നശിച്ചു. 7 ശതമാനം മാത്രമേ തീ നിയന്ത്രണവിധേയമാക്കിയിട്ടുള്ളൂവെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ഫ്ലോറിഡഖയിൽ നിന്ന് 56.3 കിലോമീറ്റർ വടക്കാണ് ബ്രാന്റ്ലി കൗണ്ടിയിലെ ഹൈവേ 82. ഒരു ഫോയിൽ ബലൂൺ വൈദ്യുതി ലൈനുകളിൽ ഇടിച്ചതാണ് ഹൈവേ 82 തീപിടിത്തത്തിന് കാരണമായത്.
കഴിഞ്ഞ രാത്രിയോടെ തീപിടിത്തത്തിന്റെ വ്യാപ്തി വർധിച്ചതായി ബ്രാന്റ്ലി കൗണ്ടി മാനേജർ ജോയി കാസൺ പറഞ്ഞു. പ്രദേശത്ത് കാറ്റ് വർധിച്ചതാണ് തീ ആളിപ്പടരാൻ കാരണമായത്. ഞായറാഴ്ച പ്രദേശത്ത് മണിക്കൂറിൽ ഏകദേശം 24.1 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശിയിരുന്നു. ഒഴിപ്പിക്കൽ നോട്ടീസുകൾ ഉടൻ നൽകുമെന്നും ജോയി കാസൺ പറഞ്ഞു.
ഫ്ലോറിഡ സംസ്ഥാന രേഖയ്ക്ക് സമീപമുള്ള ക്ലിഞ്ച്, എക്കോൾസ് കൗണ്ടികളിൽ ഏകദേശം 110 കിലോമീറ്റർ തെക്കുപടിഞ്ഞാറായി ഉണ്ടായ രണ്ടാമത്തെ തീപിടിത്തത്തിൽ 121 ചതുരശ്ര കിലോമീറ്ററിലധികം പ്രദേശം കത്തിനശിച്ചു. 35 വീടുകൾക്ക് തീപിടിച്ചു. ശനിയാഴ്ച വരെ ഏകദേശം 10 ശതമാനം മാത്രമേ തീ നിയന്ത്രിക്കാൻ കഴിഞ്ഞുള്ളൂ. വെൽഡിംഗ് പ്രവർത്തനത്തിനിടെയുണ്ടായ തീപ്പൊരികളാണ് തീപിടിത്തത്തിന് കാരണമായത്. അഗ്നിശമന സേനാംഗങ്ങൾ പ്രദേശത്ത് തുടരുകയാണ്. നാശനഷ്ടങ്ങളുടെ കൃത്യമായ കണക്ക് ഇതുവരെ വ്യക്തമായിട്ടില്ല.










0 comments