ചരിത്രത്തിലെ ഏറ്റവും കടുത്ത ഉഷ്ണതരംഗത്തിൽ വെന്തുരുകി യൂറോപ്പ്; 1300-ൽ അധികം മരണം

ലണ്ടൻ: യൂറോപ്യൻ രാജ്യങ്ങളിൽ ചരിത്രത്തിലെ ഏറ്റവും കടുത്ത ഉഷ്ണതരംഗം. കടുത്ത വേനലിൽ റോഡുകൾ ഉരുകിയൊലിക്കുകയും ട്രാം ട്രാക്കുകൾ വളയുകയും ചെയ്യുന്നതായാണ് റിപ്പോർട്ടുകൾ. കഠിനമായ ചൂട് കാരണം പതിനായിരക്കണക്കിന് ആളുകളാണ് ആശുപത്രികളിൽ അഭയം തേടുന്നത്.
പല യൂറോപ്യൻ രാജ്യങ്ങളിലും താപനില 40 ഡിഗ്രി സെൽഷ്യസും കടന്ന് മുന്നേറുകയാണ്. ജൂൺ 21 മുതൽ യൂറോപ്പിൽ ഉയർന്ന താപനിലയുമായി ബന്ധപ്പെട്ട് 1,300-ലധികം മരണങ്ങൾ രേഖപ്പെടുത്തിയതായി ലോകാരോഗ്യ സംഘടന അറിയിച്ചു.
ലോക്ക് ചെയ്ത കാറുകൾക്കുള്ളിൽ അകപ്പെട്ടുപോയ കുട്ടികളും, ചൂടിൽ നിന്ന് രക്ഷതേടി സുരക്ഷാസംവിധാനങ്ങളില്ലാത്ത ജലാശയങ്ങളിൽ ഇറങ്ങി മുങ്ങിമരിച്ച യുവാക്കളും ഈ മരണസംഖ്യയിൽ ഉൾപ്പെടുന്നു. ഫ്രാൻസിൽ മാത്രം ജൂൺ 18-ന് ശേഷം 74 മുങ്ങിമരണങ്ങൾ റിപ്പോർട്ട് ചെയ്തു.
പാരീസിൽ ചൂട് മൂലമുള്ള മരണങ്ങൾ കുതിച്ചുയർന്നതോടെ മോർച്ചറികളും ശ്മശാനങ്ങളും നിറഞ്ഞുകവിഞ്ഞ അവസ്ഥയിലാണ്. ഫ്രാൻസിൽ താപനില ഇപ്പോൾ നേരിയ തോതിൽ കുറഞ്ഞിട്ടുണ്ടെങ്കിലും, ജൂലൈയിൽ അടുത്ത ഉഷ്ണതരംഗം ഉണ്ടാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.
കഴിഞ്ഞ ആഴ്ച പടിഞ്ഞാറൻ യൂറോപ്പിനെ ശ്വാസം മുട്ടിച്ച ഉഷ്ണതരംഗം ഇപ്പോൾ കിഴക്കൻ മേഖലകളായ പോളണ്ട്, ചെക്ക് റിപ്പബ്ലിക്, ജർമ്മനി എന്നിവിടങ്ങളിലേക്ക് വ്യാപിക്കുകയാണ്. ജർമ്മനിയിൽ താപനില 41 ഡിഗ്രി സെൽഷ്യസിനു മുകളിലെത്തി.
ചെക്ക് റിപ്പബ്ലിക്കിൽ 40 ഡിഗ്രിയും സ്വിറ്റ്സർലൻഡിലെ ബേസലിൽ 38.8 ഡിഗ്രിയും താപനില രേഖപ്പെടുത്തി. 1874-ന് ശേഷം ഡെന്മാർക്ക് നേരിട്ട ഏറ്റവും ചൂടേറിയ ദിവസമായിരുന്നു കടന്നുപോയത്. യുകെയിലും ചരിത്രത്തിലെ ഏറ്റവും ചൂടുകൂടിയ ജൂൺ മാസമാണിത്.
സ്ലൊവാക്യയിൽ തിങ്കളാഴ്ച താപനില 41 ഡിഗ്രി സെൽഷ്യസായി ഉയർന്നു. ഹംഗറിയിലെ അസ്സോഡിൽ താപനില 41.8 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തി. രാജ്യം സാക്ഷ്യം വഹിച്ച ഏറ്റവും ഉയർന്ന രണ്ടാമത്തെ താപനിലയാണിത്.










0 comments