സ്കൂൾ വാൻ ഓടിക്കുന്നതിനിടെ ഡ്രൈവർക്ക് ദേഹാസ്വാസ്ഥ്യം; വാഹനം ഒതുക്കി കുട്ടികളുടെ സുരക്ഷ ഉറപ്പാക്കി, പിന്നാലെ മരണം

അനില്‍ കുമാര്‍
കോഴിക്കോട്: സ്കൂൾ വാൻ ഓടിക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ഡ്രൈവർ മരിച്ചു. അടുക്കത്ത് അയിരാണിപ്പൊയിൽ അനിൽ കുമാറാണ് (50) ആണ് മരിച്ചത്. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിന് പിന്നാലെ വാഹനം റോഡരികിൽ ഒതുക്കി കുട്ടികളെ സുരക്ഷിതരാക്കുകയും ചെയ്തു.
തിങ്കളാഴ്ച വൈകിട്ട് കുറ്റ്യാടിയിൽ സ്കൂളിൽനിന്ന് കുട്ടികളുമായി പോകുന്നതിനിടെ വേളം ഭാഗത്തേക്ക് പോകുന്നതിനിടയിൽ ചെറുകുന്ന് വാഴയിൽമുക്കിൽ എത്തിയപ്പോഴാണ് അനിൽ കുമാറിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ശേഷം, വാഹനം റോഡരികിലേക്ക് ഒതുക്കി സുരക്ഷിതമായി നിർത്തി. സമീപത്തുണ്ടായിരുന്ന നാട്ടുകാരെ കൊണ്ട് അനിൽ സ്വന്തം ഫോണിൽനിന്നു സ്കൂളിലേക്ക് വിളിപ്പിച്ചു.
സ്കൂൾ അധികൃതർ ഉടൻ ആംബുലൻസുമായി എത്തി ആശുപത്രിയിൽ എത്തിച്ചു. പിന്നാലെ മരണം സംഭവിക്കുകയായിരുന്നു. മറ്റൊരു ഡ്രൈവർ എത്തിയാണ് കുട്ടികളെ വീടുകളിൽ എത്തിച്ചത്. ദീർഘകാലമായി ഡ്രൈവറായിരുന്നു അനിൽകുമാർ. പരേതരായ കുമാരന്റെയും ജാനുവിന്റെയും മകനാണ്. ഭാര്യ: നിഷ (കെഎംസി ആശുപത്രി, കുറ്റ്യാടി). മകൾ: പാർവണ (കുറ്റ്യാടി ഗവ. ഹൈസ്കൂൾ വിദ്യാർഥി). സഹോദരി: അനില.










0 comments