നിപാ സമ്പർക്കപ്പട്ടികയിലെ എല്ലാവരും ക്വാറന്റൈൻ പൂർത്തിയാക്കി

തിരുവനന്തപുരം: നിപാബാധിതന്റെ സമ്പർക്കപ്പട്ടികയിലെ എല്ലാവരും സുരക്ഷിതമായി ക്വാറന്റൈൻ പൂർത്തിയാക്കിയതായി ആരോഗ്യവകുപ്പ് മന്ത്രി കെ മുരളീധരൻ അറിയിച്ചു. രോഗം കൂടുതൽ പേരിലേക്ക് വ്യാപിക്കുന്നതിന് മുൻപ് കണ്ടെത്താൻ കഴിഞ്ഞതും കൃത്യതയോടെ സമ്പർക്കപ്പട്ടിക തയാറാക്കി നിരീക്ഷണം ഏർപ്പെടുത്തിയതുമാണ് രോഗവ്യാപനം തടയാൻ സഹായിച്ചത്. ഇതിനു പിന്നിൽ പ്രവർത്തിച്ച ജില്ലാ ഭരണകൂടം, ജില്ലയിലെ ആരോഗ്യ പ്രവർത്തകർ എന്നിവരെ മന്ത്രി അഭിനന്ദിച്ചു. മാനദണ്ഡപ്രകാരമുള്ള തുടർ നിരീക്ഷണ നടപടികൾ തുടരും. 42 ദിവസത്തെ നിരീക്ഷണം പൂർത്തിയാക്കുന്ന മുറയ്ക്ക് പ്രദേശത്തെ നിപാ രഹിതമായി പ്രഖ്യാപിക്കാനാകുമെന്ന് മന്ത്രി പറഞ്ഞു.
21 ദിവസത്തെ നിരീക്ഷണം പൂർത്തിയാക്കിയ വളരെ ഉയർന്ന റിസ്‌ക് വിഭാഗത്തിൽപ്പെട്ട നാലു പേരെയും ഇന്ന് ക്വാറന്റൈനിൽ നിന്നും ഒഴിവാക്കി. ഇതിൽ രണ്ട് പേർ രോഗബാധിതന്റെ കുടുംബാംഗങ്ങളും രണ്ട് പേർ ആരോഗ്യ പ്രവർത്തകരുമാണ്. നിരീക്ഷണ വേളയിൽ ഒരു രോഗലക്ഷണങ്ങളും ഉണ്ടാകാത്തതിനെ തുടർന്നാണിത്. രോഗനിരീക്ഷണത്തിന്റെ ഭാഗമായി ജൂൺ 10 മുതൽ നിപാ സമാന ലക്ഷണങ്ങൾ ഉള്ളവരുടെയിടയിൽ ജില്ലയിൽ നടത്തിയ പരിശോധനയിൽ 58 പേരുടെ ഫലവും നെഗറ്റീവ് ആണ് കൂടാതെ ഉയർന്ന റിസ്‌ക് വിഭാഗത്തിൽ ഉണ്ടായിരുന്ന മൂന്ന് പേരെയും ഇന്ന് ക്വാറന്റൈനിൽ നിന്ന് ഒഴിവാക്കി. ഇതോടെ വളരെ ഉയർന്ന റിസ്‌ക് വിഭാഗം, ഉയർന്ന റിസ്‌ക് വിഭാഗം എന്നിവയിൽ നിന്നുള്ള എല്ലാവരും ക്വാറന്റൈൻ പൂർത്തിയാക്കി. കൂടാതെ കുറഞ്ഞ റിസ്‌ക് വിഭാത്തിൽപ്പെട്ട 24 പേരെയും ഇന്ന് നിരീക്ഷണത്തിൽ നിന്നും ഒഴിവാക്കി. കുറഞ്ഞ റിസ്‌ക് വിഭാഗത്തിൽപ്പെട്ട മൂന്ന് പേർ മാത്രമാണ് ഇനി നിരീക്ഷണത്തിലുള്ളത്. നിപാ രോഗ ബാധിതൻ കോഴിക്കോട് മെഡിക്കൽ കോളേജിൽ വെൻറിലേറ്ററിൽ ചികിത്സ തുടരുന്നു. രോഗിയുടെ ഒരാഴ്ചക്കുള്ളിലെ രണ്ടു സ്രവസാമ്പിളുകളും നെഗറ്റീവ് ആയിട്ടുണ്ട്. തുടർ ചികിത്സാനടപടികൾ മെഡിക്കൽ ബോർഡ് തീരുമാനിക്കുമെന്നും മന്ത്രി അറിയിച്ചു.









0 comments