യൂറോപ്പിൽ ഉഷ്‌ണതരംഗം രൂക്ഷം: മരണസംഖ്യ 3,700 കടന്നു; ആരോഗ്യ സംവിധാനങ്ങൾ പ്രതിസന്ധിയിൽ

അതിരൂക്ഷമായ ഉഷ്ണതരംഗം തുടരുന്ന യൂറോപ്പിലെ ദൃശ്യങ്ങൾ | Photo: Reuters
പാരീസ് : യൂറോപ്പിൽ ജൂൺ മാസത്തിലുണ്ടായ അതിരൂക്ഷമായ ഉഷ്ണതരംഗത്തെ തുടർന്ന് ഫ്രാൻസ്, ബെൽജിയം, നെതർലൻഡ്സ് എന്നീ രാജ്യങ്ങളിലായി 3,700ലധികം പേർ മരണപ്പെട്ടതായി റിപ്പോർട്ട്. ജൂൺ 20 മുതൽ 28 വരെ നീണ്ടുനിന്ന ഉഷ്ണതരംഗമാണ് വൻ നാശനഷ്ടം വിതച്ചത്. ഇത് പ്രാഥമിക കണക്കുകൾ മാത്രമാണെന്നും മരണസംഖ്യ ഇനിയും ഉയർന്നേക്കാമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.
യൂറോപ്പിന്റെ ചരിത്രത്തിൽ രേഖപ്പെടുത്തിയതിൽ വച്ച് ഏറ്റവും കഠിനമായ ഉഷ്ണതരംഗമാണിത്. വൈദ്യുതി ഉത്പാദനത്തെയും അടിസ്ഥാന സൗകര്യങ്ങളെയും ബാധിച്ച കൊടുംചൂട് രാജ്യങ്ങളിലെ ആരോഗ്യസംവിധാനങ്ങളെപ്പോലും പ്രതിസന്ധിയിലാക്കി. ആഗോള കാലാവസ്ഥാ വ്യതിയാനമാണ് ഈ കടുത്ത ഉഷ്ണതരംഗത്തിന് കാരണമായി ശാസ്ത്രജ്ഞർ ചൂണ്ടിക്കാട്ടുന്നത്.
ഉഷ്ണതരംഗത്തിൽ ഫ്രാൻസിൽ മാത്രം 2,025 പേർക്ക് ജീവൻ നഷ്ടപ്പെട്ടു. മരണപ്പെട്ടവരിൽ ഭൂരിഭാഗവും 45 വയസ്സിന് മുകളിലുള്ളവരാണെന്ന് ഫ്രഞ്ച് ആരോഗ്യ മന്ത്രി വ്യക്തമാക്കി. മുൻ ആഴ്ചയെ അപേക്ഷിച്ച് ജൂൺ 22 മുതൽ 28 വരെയുള്ള ദിവസങ്ങളിൽ വീടുകളിൽ വച്ചുള്ള മരണങ്ങളിൽ 91 ശതമാനത്തിന്റെ വർധനവാണുണ്ടായത്. പരിചരണ കേന്ദ്രങ്ങളിലും ആരോഗ്യ കേന്ദ്രങ്ങളിലും മരണങ്ങൾ ഉയർന്നു.
ബെൽജിയത്തിൽ ജൂൺ 18 നും 29 നും ഇടയിൽ 1,200 ഓളം മരണങ്ങൾ രേഖപ്പെടുത്തി. ഇതിൽ 530 പേർ 85 വയസ്സിന് മുകളിലുള്ളവരാണ്. തങ്ങളുടെ രാജ്യത്തിന്റെ ചരിത്രത്തിൽ ഉഷ്ണതരംഗം മൂലം ഇത്രയധികം മരണങ്ങൾ ഉണ്ടാകുന്നത് ഇതാദ്യമായാണെന്ന് ബെൽജിയം ആരോഗ്യ മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു. നെതർലൻഡിൽ കൊടുംചൂട് മൂലം 480 ഓളം പേർ മരണപ്പെട്ടു, ഇതിൽ ഭൂരിഭാഗവും 80 വയസ്സിന് മുകളിലുള്ളവരാണ്.











0 comments