print edition യുഎസിനെ സുഹൃത്തുക്കളും കൈവിട്ടു

യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ്
പാരിസ്: ഇറാനെതിരായ യുഎസ് നീക്കത്തിൽ പങ്കുചേരില്ലെന്ന് യൂറോപ്യൻ യൂണിയനും നാറ്റോയും വ്യക്തമാക്കിയത് പരമ്പരാഗത സുരക്ഷാ സഖ്യത്തിൽ വലിയ വിള്ളലാണ് വീഴ്‌ത്തിയത്. യുദ്ധം അമേരിക്കയുടേത് മാത്രമാണെന്നും തങ്ങളുടേതല്ലെന്നുമാണ് ഇയു, നാറ്റോ നേതൃത്വം നിലപാടെടുത്തത്.
യൂറോപ്പിന്റെ സ്വതന്ത്രമായ നയതന്ത്ര നിലപാടുകളുടെ പുതിയ ഘട്ടമായാണ് ഇത് വ്യാഖ്യാനിക്കപ്പെടുന്നത്. യുഎസുമായുള്ള സഖ്യത്തേക്കാൾ പ്രാദേശികമായ സുസ്ഥിരതയ്‌ക്കും സ്വന്തം നയതന്ത്ര പരമാധികാരത്തിനുമാണ് യൂറോപ്യൻ നേതാക്കൾ മുൻഗണന നൽകുന്നത്. യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ് നാറ്റോയെ "കടലാസ് പുലികൾ’ എന്ന് പരിഹസിക്കുകയും ചെയ്‌തു.
പേർഷ്യൻ ഗൾഫിലെ പൂർണതോതിലുള്ള സൈനിക ഇടപെടൽ തങ്ങളുടെ സുരക്ഷാ താത്പര്യങ്ങൾക്ക് വിരുദ്ധമാണെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണും മറ്റ് യൂറോപ്യൻ നേതാക്കളും പറഞ്ഞു. ബ്രിട്ടനും ജർമനിയും സമാനമായ നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. അഭയാർഥി പ്രവാഹത്തിനുള്ള സാധ്യതയും ഊർജവിലയിൽ ഉണ്ടായേക്കാവുന്ന വൻ വർധനവുമാണ് യൂറോപ്യൻ രാജ്യങ്ങളെ ആശങ്കപ്പെടുത്തുന്നത്. നാറ്റോ ഒരു പ്രതിരോധ സഖ്യമായി തുടരുമ്പോഴും, ഒരു അംഗരാജ്യം സ്വന്തം നിലയ്‌ക്ക് നടത്തുന്ന ആക്രമണങ്ങൾക്കോ സൈനിക നീക്കങ്ങൾക്കോ സഖ്യത്തിന്റെ അഞ്ചാം വകുപ്പ് പ്രകാരമുള്ള സംരക്ഷണം ബാധകമാകില്ലെന്ന് നേതൃത്വം വ്യക്തമാക്കി. ഇത് ഇറാൻ വിഷയത്തിൽ യുഎസിനെ അന്താരാഷ്‌ട്രതലത്തിൽ ഒറ്റപ്പെടുത്തി.










0 comments