ad
Deshabhimani

കോംഗോയിൽ എബോള കേസുകൾ കുറയുന്നു; ജാഗ്രത വേണമെന്ന് ലോകാരോഗ്യ സംഘടന

ebola
വെബ് ഡെസ്ക്

Published on Jun 05, 2026, 10:48 PM | 2 min read

കിൻഷാസ : ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലെ ഏറ്റവും പുതിയ എബോള കണക്കുകൾ നേരിയ പ്രതീക്ഷ നൽകുന്നതാണെങ്കിലും, ജാഗ്രത കുറയ്ക്കരുതെന്ന് അധികൃതർ. മുൻപ് ആയിരത്തിലധികം കേസുകളും 250ഓളം മരണങ്ങളും റിപ്പോർട്ട് ചെയ്തിരുന്ന സ്ഥാനത്ത്, നിലവിൽ കോംഗോയിൽ 380 സ്ഥിരീകരിച്ച കേസുകളും 60 മരണങ്ങളും മാത്രമാണ് രേഖപ്പെടുത്തിയിട്ടുള്ളത്. അയൽരാജ്യമായ ഉഗാണ്ടയിൽ 15 കേസുകളും ഒരു മരണവും സ്ഥിരീകരിച്ചിട്ടുണ്ട്.


എന്നാൽ, ഈ കണക്കുകളിലെ കുറവ് രോഗവ്യാപനം കുറഞ്ഞതുകൊണ്ടല്ല, മറിച്ച് പരിശോധനകൾ കൃത്യമായതുകൊണ്ടാണ്. മുൻപ് 'സംശയാസ്പദമായ' കേസുകൾ ഉൾപ്പെടുത്തിയിരുന്ന സ്ഥാനത്ത് ഇപ്പോൾ 'സ്ഥിരീകരിച്ച' കേസുകൾ മാത്രമാണ് റിപ്പോർട്ട് ചെയ്യുന്നത്. കോംഗോയിൽ സാധാരണയായുള്ള മലേറിയ പോലുള്ള മറ്റ് പനികൾ ബാധിച്ചവരെ ലബോറട്ടറി പരിശോധനകളിലൂടെ കൃത്യമായി വേർതിരിച്ചറിയാൻ കഴിഞ്ഞതാണ് ആകെ കണക്കുകൾ കുറയാൻ കാരണം.


പ്രധാന വെല്ലുവിളികളും ആശങ്കകളും:


കോൺടാക്റ്റ് ട്രേസിംഗ് കുറവ്: കോൺടാക്റ്റ് ട്രേസിങ് (രോഗികളുമായി സമ്പർക്കത്തിൽ വന്നവരെ കണ്ടെത്തൽ) ഇപ്പോഴും വലിയ വെല്ലുവിളിയാണ്. നിലവിൽ 45 ശതമാനം ആളുകളെ മാത്രമാണ് കണ്ടെത്താൻ സാധിക്കുന്നത്. രോഗബാധിത പ്രദേശം നിലവിൽ സായുധ സംഘർഷ മേഖലയിലായതാണ് ഇതിന് പ്രധാന കാരണം.


പ്രാദേശിക എതിർപ്പുകൾ: ആരോഗ്യപ്രവർത്തകർക്ക് നേരെ പ്രാദേശികമായി ഉണ്ടാകുന്ന ആക്രമണങ്ങൾ തിരിച്ചടിയാകുന്നു. കഴിഞ്ഞ ദിവസം സൗത്ത് കിവു പ്രവിശ്യയിൽ എബോള ബാധിച്ച് മരിച്ചയാളുടെ മൃതദേഹം അടക്കം ചെയ്യാനെത്തിയ സംഘത്തിന് നേരെ ആക്രമണമുണ്ടാവുകയും മൃതദേഹം ഉപേക്ഷിച്ച് അവർക്ക് മടങ്ങേണ്ടി വരികയും ചെയ്തു. ഇത് രോഗവ്യാപന സാധ്യത വർധിപ്പിക്കുന്നു.


പരമ്പരാഗത ചടങ്ങുകൾ: മൃതദേഹം കഴുകുന്നതും തൊടുന്നതുമുൾപ്പെടെയുള്ള പ്രാദേശിക ശവസംസ്കാര ചടങ്ങുകൾ എബോള വ്യാപനത്തിന് വലിയ കാരണമാകുന്നുണ്ട്. രോഗബാധിതരുടെ ശരീരദ്രവങ്ങളിലൂടെയാണ് വൈറസ് പകരുന്നത്.


പുതിയ വൈറസ് വകഭേദം: 'ബുന്ദിബുഗ്യോ' എന്ന അപൂർവ എബോള വകഭേദമാണ് ഇപ്പോൾ പടരുന്നത്. മുൻപ് രണ്ട് തവണ മാത്രം കണ്ടിട്ടുള്ള ഈ വകഭേദത്തിന് നിലവിൽ ഫലപ്രദമായ വാക്സിനുകളോ പ്രതിവിധികളോ ഇല്ല.


കോംഗോയിൽ ഇതിനകം റിപ്പോർട്ട് ചെയ്യപ്പെടുന്ന 17-ാമത്തെ എബോള വ്യാപനമാണിത്. എബോള കൊറോണ വൈറസ് പോലെ വായുവിലൂടെ പകരില്ലാത്തതിനാൽ ഇത് കോവിഡ് പോലെ ലോകമെമ്പാടുമുള്ള ഒരു മഹാമാരിയായി പടരാൻ സാധ്യതയില്ലെന്ന് ലോകാരോഗ്യ സംഘടന ഡയറക്ടർ ജനറൽ ഡോ. ടെഡ്രോസ് അദാനോം ഗെബ്രിയേസസ് വ്യക്തമാക്കി. നിലവിൽ കോംഗോയിൽ ഈ രോഗസാധ്യത അതീവ ഗുരുതരവും പ്രാദേശികമായി ഉയർന്നതും എന്നാൽ ആഗോളതലത്തിൽ കുറഞ്ഞതുമായാണ് ലോകാരോഗ്യ സംഘടന കണക്കാക്കുന്നത്.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home