അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ വായു ചോർച്ച രൂക്ഷം; മുൻകരുതൽ നിർദേശവുമായി നാസ

അന്താരാഷ്ട്ര ബഹിരാകാശ നിലയം |Photo:Wikimedia Commons
വാഷിംഗ്ടൺ : അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ റഷ്യൻ വിഭാഗത്തിൽ വായു ചോർച്ച അതീവ ഗുരുതരമായതിനെ തുടർന്ന് അടിയന്തിരമായി നിലയം ഒഴിഞ്ഞ് ഭൂമിയിലേക്ക് മടങ്ങാൻ ബഹിരാകാശ സഞ്ചാരികൾക്ക് നാസയുടെ മുൻകരുതൽ നിർദ്ദേശം. നിലയത്തിലെ റഷ്യയുടെ 'സ്വെസ്ദ' സർവീസ് മോഡ്യൂളിലെ ചോർച്ച പരിഹരിക്കാൻ എഞ്ചിനീയർമാർ തീവ്രശ്രമം നടത്തുന്നതിനിടയിലാണ് ആശങ്ക വർധിപ്പിച്ച് വായു ചോർച്ച ക്രമാതീതമായി ഉയർന്നത്.
നിലയത്തിൽ നിലവിൽ ഡോക്ക് ചെയ്തിരിക്കുന്ന പേടകങ്ങളിൽ അഭയം പ്രാപിക്കാനും, സാഹചര്യം കൂടുതൽ വഷളായാൽ ഭൂമിയിലേക്ക് മടങ്ങാൻ സജ്ജരാകാനും യാത്രികർക്ക് നിർദ്ദേശം നൽകി. നിലയത്തിലെ ക്രൂ-12 ദൗത്യത്തിലുള്ള രണ്ട് അമേരിക്കൻ ബഹിരാകാശ സഞ്ചാരികൾ, ഒരു ഫ്രഞ്ച് സഞ്ചാരി, ഒരു റഷ്യൻ കോസ്മോനൗട്ട് എന്നിവരോട് അതത് ക്രൂ ഡ്രാഗൺ ബഹിരാകാശ പേടകങ്ങളിൽ പ്രവേശിച്ച് സ്പേസ് സ്യൂട്ടുകൾ ധരിക്കാൻ നാസ മിഷൻ കൺട്രോൾ വെള്ളിയാഴ്ച നിർദ്ദേശിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ബഹിരാകാശ നിലയത്തിന്റെ പ്രധാന നിർണായക ഭാഗമായ സ്വെസ്ദ മോഡ്യൂളിലെ നേരിയ വായു ചോർച്ചയെക്കുറിച്ചും അതിന്റെ പരിഹാരങ്ങളെക്കുറിച്ചും നാസയും റഷ്യൻ ബഹിരാകാശ ഏജൻസിയായ റോസ്കോസ്മോസും മാസങ്ങളായി ചർച്ച നടത്തിവരികയായിരുന്നു. വർഷങ്ങളായി ഈ മോഡ്യൂളിലെ ട്രാൻസ്ഫർ ട്യൂബിലുള്ള വിള്ളലുകൾ വിദഗ്ദ്ധർ നിരീക്ഷിക്കുന്നുണ്ടായിരുന്നു.
മുൻപ് ഉണ്ടായ ചോർച്ചകൾ പരിഹരിച്ചിരുന്നെങ്കിലും നിലവിലെ സാഹചര്യം നിലയത്തിന്റെ സുരക്ഷിതത്വത്തെ ബാധിക്കുന്നതാണ്. കഴിഞ്ഞ തിങ്കളാഴ്ച മുതലാണ് ചോർച്ചയുടെ അളവ് ഇരട്ടിയായി വർധിച്ചത്. ഭൂമിയിൽ നിന്നും 250 മൈൽ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന നിലയത്തിലെ ഈ തകരാർ, ബഹിരാകാശ നിലയത്തിന്റെ പഴക്കത്തെക്കുറിച്ചുള്ള ആശങ്കകൾ വീണ്ടും വർധിച്ചിട്ടുണ്ട്. സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി യു.എസ്, റഷ്യ, യൂറോപ്പ്, ജപ്പാൻ, കാനഡ എന്നിവിടങ്ങളിൽ നിന്നുള്ള ബഹിരാകാശ യാത്രികരോട് നിലവിൽ പേടകങ്ങൾക്കുള്ളിൽ തുടരാൻ അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്.









0 comments