മയക്കുമരുന്ന് കടത്ത്; കിഴക്കൻ പസഫിക്കിൽ യുഎസ് ആക്രമണം, രണ്ട് പേർ കൊല്ലപ്പെട്ടു

ആക്രമണത്തിന്റെ ദൃശ്യങ്ങൾ | image credit: X@us southern command
വാഷിങ്ടൺ: കിഴക്കൻ പസഫിക്കിൽ മയക്കുമരുന്ന് കടത്താരോപിച്ച് യുഎസ് സൈന്യം നടത്തിയ ഏറ്റവും പുതിയ ആക്രമണത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടു.
വെള്ളിയാഴ്ച നടന്ന ആക്രമണത്തിൽ ഒരാൾ രക്ഷപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്. ആക്രമണത്തിന്റെ ദൃശ്യങ്ങൾ യുഎസ് സതേർൺ കമാൻഡ് എക്സിൽ പങ്കുവെച്ചു. വീഡിയോയിൽ സ്ഫോടനത്തിന് മുൻപ് കറുത്ത നിറത്തിലുള്ള കപ്പലിന്റെ ആകൃതിയിലുള്ള വസ്തു ചലിക്കുന്നതായും ശേഷം തീജ്വാല ഉയരുന്നതായും കാണാൻ സാധിക്കും. രക്ഷപ്പെട്ടയാൾക്കായി തെരച്ചിൽ നടത്തുകയാണെന്നും സതേർൺ കമാൻഡ് അറിയിച്ചിട്ടുണ്ട്.
പശ്ചിമാർത്തഗോളത്തിലെ മയക്കുമരുന്ന് കാർട്ടലുകളെ ഇല്ലാതാക്കുക എന്ന അറിയിപ്പോടെ ഒരു ഭീകരവിരുദ്ധ നയത്തിൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഒപ്പുവെച്ചതിന് പിന്നാലെയാണ് ആക്രമണം ഉണ്ടായിരിക്കുന്നത്. ലാറ്റിനമേരിക്കൻ സമുദ്രാതിർത്തിയിൽ മയക്കുമരുന്ന് കടത്തിയെന്നാരോപിച്ച് സെപ്റ്റംബർ തുടക്കം മുതൽ യുഎസ് മിസൈൽ ആക്രമണങ്ങൾ നടത്തുകയാണ്. ആക്രമണങ്ങളിൽ ഇതുവരെ 193 പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.











0 comments