യുവാവിനെ അടിച്ചവശനാക്കി പണവും ഫോണും കവർന്ന 19 കാരൻ പിടിയിൽ

വടകര: യുവാവിനെ ആളൊഴിഞ്ഞ കെട്ടിടത്തിലെത്തിച്ച് മൺവെട്ടികൊണ്ട് ക്രൂരമായി ആക്രമിച്ച് പരിക്കേൽപ്പിച്ച് മൊബൈൽ ഫോണും പേഴ്സും പണവും എടിഎം കാർഡും ബൈക്കും കവർന്ന് രക്ഷപ്പെട്ട 19കാരൻ പിടിയിൽ. വയനാട് സ്വദേശി മുബഷീർ ആണ് വടകര പൊലീസിന്റെ പിടിയിലായത്. കഴിഞ്ഞ പതിനാറിനാണ് കേസിനാസ്പദമായ സംഭവം.
കോട്ടപ്പള്ളി സ്വദേശി കാട്ടിൽ പീടികയിൽ ശ്രീജിത്തിനെയാണ് ഗുരുതരമായി ആക്രമിച്ചത്. പേരാമ്പ്രയിൽ വച്ചാണ് ഇരുവരും പരിചയപ്പെട്ടത്. തുടർന്ന് ശ്രീജിത്തിന്റെ ബൈക്കിൽ വടകരയിൽ എത്തുകയായിരുന്നു. എടോടിയിൽ ആളൊഴിഞ്ഞ കെട്ടിടത്തിൽ എത്തിയ ശ്രീജിത്തിനെ അവിടെയുണ്ടായിരുന്ന മൺവെട്ടി ഉപയോഗിച്ച് ക്രൂരമായി ആക്രമിച്ച് പരിക്കേൽപ്പിച്ചു. തലയ്ക്കും വാരിയെല്ലിനും പരിക്കേറ്റ ശ്രീജിത് അവശനായതോടെ കവർച്ച നടത്തി പ്രതി രക്ഷപ്പെട്ടു. കണ്ണൂരിൽ എത്തിയ പ്രതി ഫോണിലെ സിം കാർഡ് നശിപ്പിക്കുകയും അന്ന് രാത്രി കണ്ണൂരിൽ ഒരു കട കുത്തിത്തുറന്ന് പണം മോഷ്ടിക്കുകയുംചെയ്തു.
അവശനായ ശ്രീജിത്ത് ഇഴഞ്ഞുനീങ്ങി സമീപത്തെ വീട്ടിൽ എത്തി വിവരം പറയുകയായിരുന്നു. പൊലീസ് ഇയാളെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൊബൈൽ ഫോൺ ലൊക്കേഷൻ ഉൾപ്പടെ കേന്ദ്രീകരിച്ച് വടകര പൊലീസ് നടത്തിയ അന്വേഷണമാണ് വഴിത്തിരിവായത്. വടകര സിഐ എ വി ദിനേശിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ പ്രതിയെ മലപ്പുറം ചമ്രവട്ടത്ത് നിന്നാണ് പൊലീസ് പിടികൂടിയത്. വടകര എസ്ഐ പി ഷമീർ, എഎസ്ഐ ഗണേശൻ, സിപിഒമാരായ ശ്രീജിത്ത്, രാഹുൽ, എസ്‌പിയുടെ സ്‌ക്വാഡ് അംഗം സുനിൽ കുമാർ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.











0 comments