ഇതുവരെ നടന്നിട്ടുള്ളതിൽ വച്ച് ഏറ്റവും കടുത്ത ആക്രമണമുണ്ടാകും; വീണ്ടും യുദ്ധ ആഹ്വാനവുമായി ട്രംപ്

വാഷിംഗ്‌ടൺ: ഇറാനിൽ ഇതുവരെ നടന്നിട്ടുള്ളതിൽ വച്ച് ഏറ്റവും കടുത്ത ബോംബാക്രമണം നടത്തുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഈ ആഴ്ച അവസാനം തന്നെ ആക്രമണം ഉണ്ടാകുമെന്നാണ് ആഹ്വാനം. തങ്ങൾ അവരെ ശക്തമായി ആക്രമിക്കുമെന്നും ഇനി അവർക്കത് താങ്ങാനാകില്ലെന്നും ട്രംപ് പറഞ്ഞു.
ഇറാൻ കാര്യങ്ങൾ വളച്ചൊടിക്കുകയാണ്, അതുകൊണ്ട് അവരിലുള്ള വിശ്വാസം നഷ്ടപ്പെട്ടു. യുഎസ് ഇറാൻ വെടിനിർത്തലിനെത്തുടർന്ന് ആക്രമണങ്ങൾ നിർത്തിവച്ചിരുന്ന ഇസ്രയേലും ഇറാന്റെ റിഫൈനറികളെ ലക്ഷ്യമിട്ടുള്ള ഈ ആക്രമണങ്ങളിൽ പങ്കെടുക്കുമെന്നും ട്രംപ് അറിയിച്ചു.
ഇസ്രയേലിനെ ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്. ഈ ആക്രമണത്തിൽ അവർ അമേരിക്കയുമായി ചേർന്ന് പ്രവർത്തിക്കും. 2026 ഫെബ്രുവരി 28 ന് ഇസ്രയേലും അമേരിക്കയും സംയുക്തമായി ഇറാനിൽ ആരംഭിച്ച സൈനിക ആക്രമണങ്ങൾ കഴിഞ്ഞ മാസമാണ് വെടിനിർത്തലിന് എത്തിയത്.
ഇസ്രയേലും അമേരിക്കയും ചേർന്നുള്ള ഈ കടന്നാക്രമണത്തിന്റെ ഭാഗമായി ആഗോളവിപണിയിൽ പ്രധാന പാതയായ ഹോർമുസ് കടലിടുക്കിൽ ഉപരോധം തുടരുകയാണ്.
ഇത് ആഗോളതലത്തിലുള്ള വിലക്കയറ്റത്തിനെയും വിപണിയെയും സാരമായി ബാധിച്ചിട്ടുണ്ട്. ഈ വിഷയങ്ങളിൽ ഒരു അയവ് വരും എന്ന നിലയിലെത്തിയപ്പോഴാണ് വീണ്ടും യുദ്ധ ആഹ്വാനവുമായി അമേരിക്ക രംഗത്തെത്തിയിരിക്കുന്നത്.










0 comments