Live News വംശഹത്യയുടെ തെളിവ് നശിപ്പിച്ച് ട്രംപിന്റെ ‘പീസ് ബോർഡ്'

'
ഗാസ/വാഷിങ്‌ടൺ
: പലസ്തീൻ മണ്ണിൽ ഇസ്രയേൽ നടത്തിയ വംശഹത്യയുടെയും യുദ്ധക്കുറ്റങ്ങളുടെയും തെളിവുകൾ ഇല്ലാതാക്കാൻ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് രൂപീകരിച്ച ‘ഗാസ പീസ് ബോർഡ്' ഗൂഢനീക്കം നടത്തുന്നു. ഗാസയുടെ പുനർനിർമാണമെന്ന വ്യാജേന നടത്തുന്ന അവശിഷ്ടങ്ങൾനീക്കലും റോഡുനിർമാണവും തെളിവു നശിപ്പിക്കാനാണെന്ന് പലസ്തീനിയൻ ഗവേഷകൻ മുഹമ്മദ് ഷെഹാദ വെളിപ്പെടുത്തി.
കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കിടക്കുന്ന ആയിരക്കണക്കിന് മൃതദേഹങ്ങളും ശരീരാവശിഷ്ടങ്ങളും യന്ത്രങ്ങൾ ഉപയോഗിച്ച് പൊടിച്ചാണ് ഇസ്രയേലി കമ്പനികൾ റോഡ് പണിയുന്നത്. അവശിഷ്ടങ്ങളിൽനിന്ന് മനുഷ്യശരീരങ്ങൾ വേർതിരിക്കുന്നുണ്ടോ എന്ന യൂറോപ്യൻ യൂണിയന്റെ ചോദ്യങ്ങൾക്ക് ഇസ്രയേൽ മറുപടി നൽകിയിട്ടില്ല. മേയ് 20-ന് പുറത്തുവിട്ട ടെൻഡർ രേഖകൾ പ്രകാരം ട്രംപിന്റെ പീസ് ബോർഡിന്റെ ഫണ്ട് ഉപയോഗിച്ച് 'ടെറ ഫിർമ' എന്ന ഇസ്രയേലി കോർപ്പറേറ്റ് കമ്പനിയാണ് എറെസ് അതിർത്തിക്ക് സമീപം വലിയ യന്ത്രങ്ങൾ ഉപയോഗിച്ച് അവശിഷ്ടങ്ങൾ പൊടിച്ചുമാറ്റുന്നത്. കൂട്ടക്കുഴിമാടങ്ങൾ പോലും സംരക്ഷിക്കാതെയാണ് യുഎസ് പിന്തുണയോടെയുള്ള റോഡ് നിർമാണം. അമേരിക്കയ്ക്ക് പുറമെ മൊറോക്കോ, യുഎഇ എന്നീ രാജ്യങ്ങൾ മാത്രമാണ് ട്രംപിന്റെ വിവാദ ബോർഡിന് ഫണ്ട് നൽകിയിട്ടുള്ളത്.
പലസ്തീകാരുടെ ഭൂമി കൈയേറാനും ശാശ്വതമായി കുടിയിറക്കാനുമുള്ള ഇസ്രയേലിന്റെ ക്രൂരമായ അധിനിവേശത്തിന് ലഭിച്ച മറയാണ് പീസ് ബോർഡെന്ന് മനുഷ്യാവകാശ പ്രവർത്തകൻ റാമി അബ്ദു ചൂണ്ടിക്കാട്ടി. 2023 ഒക്ടോബറിൽ ആരംഭിച്ച ഇസ്രയേൽ അധിനിവേശത്തിൽ ഇതുവരെ കുറഞ്ഞത് 73,000ലേറെ പലസ്തീൻകാർ കൊല്ലപ്പെട്ടു. ഇതിൽ ഭൂരിഭാഗവും സ്ത്രീകളും കുട്ടികളുമാണ്. തകർന്ന കെട്ടിടങ്ങൾക്കടിയിൽ ആയിരക്കണക്കിന് കുഞ്ഞുങ്ങളുടെ മൃതദേഹങ്ങളുണ്ട്. ഇവ കണ്ടെത്തണമെന്ന ആവശ്യം ഉയരുന്പോഴാണ് അന്താരാഷ്ട്ര കോടതികളിൽ ഇസ്രയേലിനെ രക്ഷിക്കാൻ അമേരിക്ക തെളിവ് നശിപ്പിക്കുന്നത്.









0 comments