print edition ഇന്ത്യ – പാക് സംഘർഷം ; താൻ ഇടപെട്ടില്ലെങ്കിൽ പാക് പ്രധാനമന്ത്രി കൊല്ലപ്പെട്ടേനെയെന്ന് ട്രംപ്

വാഷിങ്ടൺ
ഇന്ത്യ– പാകിസ്ഥാന്‍ സംഘർഷം അവസാനിപ്പിച്ചില്ലായിരുന്നുവെങ്കിൽ പാക് പധാനമന്ത്രിയടക്കം കൊല്ലപ്പെടുമായിരുന്നുവെന്ന അവകാശവാദവുമായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ചൊവ്വാഴ്‍ച സ്‌റ്റേറ്റ് ഓഫ് യൂണിയൻ പ്രസംഗത്തിലാണ് ട്രംപിന്റെ അവകാശവാദം. ‘ഞാൻ ചുമതലയേറ്റ ശേഷമുള്ള ആദ്യ 10 മാസത്തിനുള്ളിൽ എട്ട് യുദ്ധം അവസാനിപ്പിച്ചു. പാകിസ്ഥാന്‍ –ഇന്ത്യ സംഘർഷം ആണവയുദ്ധമായേനെ.
ഞാൻ ഇടപെട്ടില്ലായിരുന്നുവെങ്കിൽ പാകിസ്ഥാൻ പ്രധാനമന്ത്രി കൊല്ലപ്പെട്ടേനെ’ ട്രംപ് വാദിച്ചു. പാകിസ്ഥാനിലെ ജനങ്ങളെ സംരക്ഷിച്ചതിനും ആണവയുദ്ധം ഒഴിവാക്കിയതിനും പാക് പ്രധാനമന്ത്രി നേരിട്ട് അഭിനന്ദിച്ചുവെന്നും ട്രംപ് പറഞ്ഞു. താന്‍ ഇടപെട്ടില്ലെങ്കില്‍ 3.5 കോടി ആളുകൾ മരിക്കുമായിരുന്നുവെന്ന് പാകിസ്ഥാൻ പ്രധാനമന്ത്രി പറഞ്ഞു എന്നും ട്രംപ് പറഞ്ഞു.
ഇന്ത്യ – പാക് യുദ്ധം അവസാനിപ്പിച്ചത് താനാണെന്ന് ട്രംപ് നൂറിലേറെതവണ ആവര്‍ത്തിച്ചിട്ടുണ്ട്. വിഷയത്തില്‍ മൂന്നാം കക്ഷിയുടെ ഇടപെടൽ ഉണ്ടായിട്ടില്ലെന്നാണ് ഇന്ത്യയുടെ നിലപാട്. ഇതിന് വ്യത്യസ്തമായി നിരന്തരം പറഞ്ഞുകൊണ്ടിരിക്കുന്ന ട്രംപിനെ നേരിട്ട് പ്രതിഷേധം അറിയിക്കാന്‍ ഇന്ത്യ ഇതുവരെ തയ്യാറായിട്ടില്ല.










0 comments