print edition 'വെനസ്വേലയിൽ ഒരു സർക്കാരുണ്ട് ' ; യുഎസിന് വഴങ്ങില്ലെന്ന് ഡെൽസി റോഡ്രിഗസ്

കരാക്കസ്
അമേരിക്കൻ സാമ്രാജ്യത്വ ഭീകരതക്കെതിരെ ശക്തമായ ചെറുത്തുനിൽപ്പുയർത്തുമെന്നും ബൊളിവാറിയൻ വിപ്ലവപാതയിൽ അചഞ്ചലമായി തുടരുമെന്നും പ്രഖ്യാപിച്ച് വെനസ്വേലയിലെ ആക്‌ടിങ് പ്രസിഡന്റ് ഡെൽസി റോഡ്രിഗസ്. ‘വെനസ്വേലയിൽ ഒരു സർക്കാർ അധികാരത്തിലുണ്ട്. ഇടക്കാല പ്രസിഡന്റുണ്ട്. പ്രസിഡന്റിനെ അമേരിക്ക ബന്ദിയാക്കിയിരിക്കുന്നു’–അമേരിക്കൻ കുപ്രചാരണങ്ങൾക്ക് മറുപടിയായി അവർ പറഞ്ഞു.
സമ്പദ്‌വ്യവസ്ഥയ്‌ക്കും ദേശീയ സുസ്ഥിരതയ്‌ക്കുമെതിരായ സാമ്രാജ്യത്വ ആക്രമണത്തിനെതിരെ നിരന്തര ജാഗ്രത പാലിക്കണമെന്ന് ഡെൽസി ആവശ്യപ്പെട്ടു.
യുഎസ് ആക്രമണം ഏറ്റവും കൂടുതൽ ബാധിച്ച ലാ ഗ്വൈറ സംസ്ഥാനം സന്ദർശിച്ച പ്രസിഡന്റ് കാതിയ ലാ മറിലെ ഗ്രാമസമൂഹത്തിൽ വർക്കിങ് സെഷന് നേതൃത്വം നൽകി.
ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിലും സമൂഹമാധ്യമങ്ങളിലും നടക്കുന്ന തെറ്റായ പ്രചാരണങ്ങൾക്കെതിരെ അവർ ശക്തമായി പ്രതികരിച്ചു. ജനങ്ങൾക്കിടയിലും അന്താരാഷ്‌ട്ര സമൂഹത്തിലും അനിശ്ചിതത്വം സൃഷ്ടിക്കാൻ ശ്രമിക്കുന്ന മാധ്യമ കെട്ടിച്ചമക്കലുകൾക്ക് സർക്കാർ ചെവികൊടുക്കില്ല. അന്താരാഷ്‌ട്ര ബന്ധം കെട്ടിപ്പടുക്കുന്നതിൽ വെനസ്വേല തുടർന്നും മുന്നേറുന്നും. സഖ്യകക്ഷികളുടെ പിന്തുണ രാജ്യത്തിനുണ്ട് –അവർ വ്യക്തമാക്കി. അതേസമയം, പുതിയ അധ്യയനവർഷത്തിൽ 60 ലക്ഷത്തിലധികം കുട്ടികൾ രാജ്യവ്യാപകമായി സ്‌കൂളുകളിലെത്തി. കാതിയ ലാ മറിലെ സീസർ നീവ്സ് സെക്‌ടറിൽ 106 വിദ്യാർഥികൾ പഠിക്കുന്ന ആധുനിക സൗകര്യമുള്ള നാഷണൽ സ്‌കൂൾ ഉൾപ്പെടെ 11 സ്‌കൂളുകൾ ഡെൽസി റോഡ്രിഗസ് ഉദ്ഘാടനംചെയ്‌തു.










0 comments