print edition യുഎസ് അവകാശവാദം ; ബാഹ്യശക്തി ഉത്തരവിടേണ്ട : വെനസ്വേല

കരാക്കസ്
സാമ്രാജ്യത്വ ഭീകരതയിലൂടെ പ്രസിഡന്റ് നിക്കോളാസ് മഡുറോയെ കടത്തിക്കൊണ്ടുപോയശേഷം വെനസ്വേലക്കുമേൽ അധികാരം സ്ഥാപിക്കാനുളള അമേരിക്കയുടെ നീക്കത്തിന് ശക്തമായ താക്കീത് നൽകി ആക്‌ടിങ് പ്രസിഡന്റ് ഡെൽസി റോഡ്രിഗസ്. വെനസ്വേലൻ സർക്കാർ ബാഹ്യശക്തികളുടെ ഉത്തരവുകൾ ചെവിക്കൊള്ളുന്നില്ലെന്നും ജനങ്ങളുടെ ഇച്ഛ മാത്രമാണ് അനുസരിക്കുന്നുവെന്നും അവർ വ്യക്തമാക്കി. ഉൽപാദനശേഷി ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ 2002ലെ ഹൈഡ്രോകാർബൺ നിയമം പരിഷ്‌കരിക്കുന്നതു സംബന്ധിച്ച് എണ്ണക്കമ്പനി പ്രതിനിധികളുമായി നടത്തിയ കൂടിക്കാഴ്‌ചയിലാണ് ദാവോസിൽ യുഎസ് ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസെന്റ് നടത്തിയ പ്രസ്‌താവനകൾക്കെതിരെ ഡെൽസി ആഞ്ഞടിച്ചത്.
വെനസ്വേലൻ എണ്ണയുടെയും പ്രകൃതിവിഭവങ്ങളുടെയും വിൽപ്പന അമേരിക്ക കൈകാര്യംചെയ്യുമെന്നും തങ്ങൾക്ക് ഉചിതമെന്ന് കരുതുമ്പോൾമാത്രം സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പ് നടത്തുമെന്നുമാണ് ബെസെന്റ് പ്രഖ്യാപിച്ചത്.
വെനസ്വേലയുടെ സ്വാതന്ത്ര്യത്തിനും പരമാധികാരത്തിനും നേരെയുള്ള ആക്രമണമാണിതെന്ന് ഡെൽസി റോഡ്രിഗസ് പറഞ്ഞു. ട്രഷറി സെക്രട്ടറി അനുചിതവും കുറ്റകരവുമായ പ്രസ്‌താവനയാണ് നടത്തിയത്. വെനസ്വേലയിലെ ജനങ്ങൾക്ക് ഒരു സർക്കാരുണ്ട്. സർക്കാർ ജനങ്ങളെ മാത്രമേ അനുസരിക്കൂ –ഡെൽസി പറഞ്ഞു.
"ഈ ദുഷ്‌കര നിമിഷത്തിൽ, വെനസ്വേലക്കാരെ പ്രതിനിധീകരിക്കാനും ജനതയെ അനുസരിക്കാനും അവസരം ലഭിച്ചതിൽ ഞാൻ സന്തുഷ്‌ടയാണ്. അനുസരിക്കാൻ ഞങ്ങൾക്ക് മറ്റ് ബാഹ്യശക്തികളാരുമില്ല. വ്യക്തിപരമായ ഭീഷണികളെക്കുറിച്ച് സത്യപ്രതിജ്ഞ ചെയ്യുമ്പോൾ തന്നെ എനിക്കറിയാമായിരുന്നു. ഞങ്ങൾ ആരെയും ഭയപ്പെടുന്നില്ല. യുഎസുമായുള്ള മാന്യമായ ബന്ധത്തെയും ഞങ്ങൾ ഭയപ്പെടുന്നില്ല. പക്ഷേ, അന്താരാഷ്‌ട്രനിയമം, വ്യക്തിബന്ധങ്ങൾ, അന്തസ്സ്, വെനസ്വേലൻ ചരിത്രം എന്നിവയെ മാനിച്ചുകൊണ്ടായിരിക്കണം അതെന്ന് നിർബന്ധമുണ്ട്’–ഡെൽസി പറഞ്ഞു.








0 comments