ക്യൂബയിൽ ജീവിതം ദുസ്സഹം; മരുന്നുപോലും ലഭിക്കുന്നില്ല; യുഎസ് ഉപരോധം പിൻവലിക്കണം; മുന്നറിയിപ്പുമായി യുഎൻ ഹൈക്കമീഷണർ

PHOTO: AFP
ഹവാന: അമേരിക്ക ഏർപ്പെടുത്തിയ കടുത്ത സാമ്പത്തിക-–വ്യാപാര ഉപരോധങ്ങൾ ക്യൂബയിലെ ജനജീവിതം അങ്ങേയറ്റം ദുസ്സഹമാക്കുന്നതായി ഐക്യരാഷ്ട്ര സംഘടനയുടെ മുന്നറിയിപ്പ്. യുഎസ് നടപടി ലക്ഷക്കണക്കിന് മനുഷ്യരുടെ ജീവൻ അപകടത്തിലാക്കുന്നുവെന്നും യുഎൻ മനുഷ്യാവകാശ ഹൈക്കമീഷണർ വോൾക്കർ തുർക്ക് വ്യക്തമാക്കി.
അന്താരാഷ്ട്ര ഉപരോധങ്ങൾക്കൊപ്പം ഇന്ധന നിയന്ത്രണവും ഏർപ്പെടുത്തിയതോടെ ക്യൂബൻ ജനത ചരിത്രത്തിലെ ഏറ്റവും വലിയ മാനുഷിക പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. മെഡിക്കൽ സാമഗ്രികളും മരുന്നുകളുംപോലും ലഭിക്കുന്നില്ല. ക്യൂബയ്ക്ക് മേലുള്ള ക്രൂരമായ ഉപരോധങ്ങൾ എത്രയും വേഗം പിൻവലിക്കാൻ അമേരിക്ക തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ജനുവരിയിൽ പ്രഖ്യാപിച്ച പുതിയ നിയന്ത്രണങ്ങളാണ് പ്രതിസന്ധി രൂക്ഷമാക്കിയത്. ഇതോടെ എണ്ണശേഖരം ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിലേക്ക് കൂപ്പുകുത്തി. നിലവിൽ ദിവസവും 20 മണിക്കൂറിലധികം പവർകട്ടാണ്. ക്യൂബയുടെ ഊർജ്ജ, പ്രതിരോധ, മൈനിങ്, ധനകാര്യ മേഖലകളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന വിദേശ കമ്പനികൾക്ക് നേരെയും യുഎസ് ഉപരോധം ശക്തമാക്കി. രാജ്യത്തെ ഭക്ഷ്യോത്പാദനത്തിൽ 60 ശതമാനത്തിന്റെ ഇടിവുണ്ടായി. പതിറ്റാണ്ടുകളായി തുടരുന്ന യുഎസ് ഉപരോധങ്ങളെ അതിജീവിച്ച് മുന്നേറുന്ന ക്യൂബൻ ജനതയ്ക്ക് നേരെ, ട്രംപ് നടത്തുന്ന സാമ്പത്തിക യുദ്ധത്തിനെതിരെ ആഗോളതലത്തിൽ വലിയ പ്രതിഷേധമാണ് ഉയരുന്നത്.









0 comments