അഴിമതിക്കേസ് : സ്പെയിൻ പ്രധാനമന്ത്രിയുടെ ഭാര്യ വിചാരണ നേരിടണമെന്ന് കോടതി, രാജ്യം വിടുന്നതിനും വിലക്ക്

image credit: euractiv
മാഡ്രിഡ് : അഴിമതിക്കേസിൽ സ്പെയിൻ പ്രധാനമന്ത്രി പെട്രോ സാഞ്ചസിന്റെ ഭാര്യ ബെഗോണ ഗോമസ് വിചാരണ നേരിടണമെന്ന് സ്പാനിഷ് കോടതി. അമുമതിയില്ലാതെ രാജ്യം വിട്ടുപോകാൻ കഴിയില്ലെന്നും കോടതി ഉത്തരവിട്ടു.
കേസുമായി ബന്ധപ്പെട്ട് ബെഗോണ തന്റെ പാസ്പോർട്ട് കോടതിയിൽ ഹാജരാക്കണമെന്നും ജഡ്ജി ജുവാൻ കാർലോസ് പെഡ്നാഡോ ഉത്തരവിട്ടതായി സിഎൻഎൻ റിപ്പോർട്ട് ചെയ്തു. എല്ലാ മാസവും രണ്ട് തവണ കോടതിയിൽ ഹാജരാകണമെന്നും നിർദേശമുണ്ട്.
മാഡ്രിഡ് സർവ്വകലാശാലയിലെ തന്റെ കരിയർ മെച്ചപ്പെടുത്തുന്നതിനായി പ്രധാനമന്ത്രിയുടെ ഭാര്യ എന്ന പദവി അവർ ദുരുപയോഗം ചെയ്തു എന്നതാണ് ബെഗോണക്കെതിരെയുള്ള പ്രധാന ആരോപണം. ബിസിനസ് ഇടപാടുകളിലെ അഴിമതി, സ്വാധീനം ദുരുപയോഗം ചെയ്യൽ, പൊതുപണം വകമാറ്റി ചിലവഴിക്കൽ തുടങ്ങിയ ഗുരുതരമായ ആരോപണങ്ങഴും ബെഗോണ ഗോമസ് നേരിടുന്നുണ്ട്. അതേസമയം, ആരോപണങ്ങളെല്ലാം രാഷ്ട്രീയ പ്രേരിതമാണെന്നും പ്രഹസനമായിട്ടാണ് കാണുന്നതെന്നും ബെഗോണയും പ്രധാനമന്ത്രി സാഞ്ചസും പ്രതികരിച്ചു. സാഞ്ചസിന്റെ സഹോദരൻ ഡേവിഡ് സാഞ്ചസ്, മുൻ മന്ത്രി ജോസ് ലൂയിസ് അബലോസ് എന്നിവർക്കെതിരെയും വിവിധ സാമ്പത്തിക ക്രമക്കേടുകളിൽ അന്വേഷണം നടക്കുന്നുണ്ട്.










0 comments