ക്യൂബയ്ക്ക് പൂർണ പിന്തുണയെന്ന് ചൈന; "ഉപരോധങ്ങളും നിയമനടപടികളും അമേരിക്ക അവസാനിപ്പിക്കണം"

ബിജീങ്: അമേരിക്കൻ ഭീഷണി നേരിടുന്ന ക്യൂബയ്ക്ക് പൂർണപിന്തുണ പ്രഖ്യാപിച്ച് ചൈന. ക്യൂബയുടെ പരാമാധികാരം സംരക്ഷിക്കുന്നതിനും ബാഹ്യ ഇടപെടലുകളെ ചെറുക്കുന്നതിനും ദൃഢമായ പിന്തുണയുണ്ടാകുമെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് അറിയിച്ചു.
ക്യൂബൻ വിപ്ലവനേതാവും മുൻ പ്രസിഡന്റുമായ റൗൾ കാസ്ട്രോയ്‌ക്കെതിരെ അമേരിക്ക അടുത്തിടെ ഉന്നയിച്ച കുറ്റാരോപണങ്ങളെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായാണ് വിദേശകാര്യ മന്ത്രാലയ വക്താവ് ഗുവോ ജിയാകുൻ വാർത്താ സമ്മേളനത്തിൽ നിലപാട് വ്യക്തമാക്കിയത്.
അന്താരാഷ്ട്ര നിയമങ്ങളുടെയോ യുഎൻ രക്ഷാസമിതിയുടെയോ യാതൊരുവിധ അംഗീകാരവുമില്ലാത്ത ഏകപക്ഷീയമായ ഉപരോധങ്ങളെ ചൈന എപ്പോഴും ശക്തമായി എതിർക്കുന്നുവെന്ന് ഗുവോ പറഞ്ഞു.
"ഏതെങ്കിലും തരത്തിലുള്ള വ്യാജ കാരണങ്ങൾ നിരത്തി ക്യൂബയ്ക്ക് മേൽ സമ്മർദ്ദം ചെലുത്തുന്നതിനെയും നീതിന്യായ സംവിധാനങ്ങളെ ദുരുപയോഗം ചെയ്യുന്നതിനെയും ഞങ്ങൾ എതിർക്കുന്നു.ക്യൂബയ്ക്ക് നേരെ ഉപരോധങ്ങളും നിയമനടപടികളും ആയുധമാക്കുന്നത് അമേരിക്ക അവസാനിപ്പിക്കണം. കൂടാതെ ഓരോ കാര്യത്തിനും സൈനിക ശക്തി ഉപയോഗിക്കുമെന്ന തരത്തിലുള്ള ഭീഷണികൾ മുഴക്കുന്നതിൽ നിന്നും അവർ പിന്തിരിയണം. "- ഗുവോ വ്യക്തമാക്കി.
അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ ഭീഷണിക്ക് പിന്നാലെ യുഎസ് യുദ്ധക്കപ്പൽ കരീബിയൻ കടലിൽ പ്രവേശിച്ചിട്ടുണ്ട്. യുഎസ് സതേൺ കമാൻഡ് (സൗത്ത്കോം) ഈ സൈനികവിന്യാസം ഔദ്യോഗികമായി പ്രഖ്യാപിച്ചു.
റൗൾ കാസ്ട്രോയ്ക്കെതിരെ യുഎസ് നീതിന്യായ വകുപ്പ് പുതിയ കുറ്റപത്രങ്ങൾ സമർപ്പിച്ച ദിവസം തന്നെയാണ് ഈ സൈനിക വിന്യാസവും. യുഎസ് നടപടി മേഖലയിൽ അസ്ഥിരത വർധിപ്പിച്ചിട്ടുണ്ട്. യുഎസ്എസ് നിമിറ്റ്സിനെ കൂടാതെ വിവിധ യുദ്ധവിമാനങ്ങൾ, മറ്റ് കപ്പലുകൾ എന്നിവയുൾപ്പെടെയുള്ള വൻ സന്നാഹമാണ് വിന്യസിച്ചിരിക്കുന്നത്.










0 comments