ചബഹാർ തുറമുഖത്തിന് നേരെ വീണ്ടും യുഎസ് ആക്രമണം; മാരിടൈം ട്രാഫിക് കൺട്രോൾ സെന്ററിൽ സ്ഫോടനം

ഇറാനിലെ മാരിടൈം ട്രാഫിക് കൺട്രോൾ സെന്ററിൽ യുഎസ് നടത്തിയ ആക്രമണം |Photo: X
തെഹ്റാൻ : തന്ത്രപ്രധാനമായ ഇറാന്റെ ചബഹാർ തുറമുഖത്തിന് നേരെ ബുധനാഴ്ച വീണ്ടും അമേരിക്കയുടെ ആക്രമണം. തുറമുഖത്തെ മാരിടൈം ട്രാഫിക് കൺട്രോൾ സെന്ററിനെ ലക്ഷ്യമാക്കിയാണ് യുഎസ് രണ്ടാമതും ആക്രമണം നടത്തിയത്. തുറമുഖ മേഖലയിൽ വലിയ തോതിൽ സ്ഫോടനം ഉണ്ടാകുന്നതിന്റെയും കറുത്ത പുക ഉയരുന്നതിന്റെയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. .
ജൂലൈ 8ന് യുഎസ് നടത്തിയ ആക്രമണത്തിൽ ചബഹാറിലെ മാരിടൈം ട്രാഫിക് കൺട്രോൾ ടവർ തകരുകയും വെയർഹൗസിന് കേടുപാടുകൾ സംഭവിക്കുകയും ചെയ്തിരുന്നു. തുടർച്ചയായ വ്യോമാക്രമണങ്ങളിലൂടെ ഇറാന്റെ തീരദേശ തന്ത്രപ്രധാന സംവിധാനങ്ങളെ തകർക്കാനും സമുദ്ര ഉപരോധം ശക്തമാക്കാനുമാണ് യുഎസ് ശ്രമിക്കുന്നതെന്ന് ഇറാൻ ആരോപിച്ചു.
എന്നാൽ ചബഹാർ തുറമുഖത്തെ പ്രവർത്തനങ്ങൾ സാധാരണ നിലയിൽ തുടരുന്നതായി അധികൃതർ വ്യക്തമാക്കി. ഹോർമുസ് കടലിടുക്കിന് പുറത്ത്, ഒമാൻ ഉൾക്കടലിന് അഭിമുഖമായി സ്ഥിതി ചെയ്യുന്ന ഇറാന്റെ ഒരേയൊരു പ്രധാന തുറമുഖമാണ് ചബഹാർ. പാകിസ്ഥാനെ ഒഴിവാക്കി അഫ്ഗാനിസ്ഥാനിലേക്കും മധ്യേഷ്യയിലേക്കുമുള്ള ഇന്ത്യയുടെ വ്യാപാര ഇടനാഴിയുടെ പ്രധാന ഹബ്ബായതിനാൽ ചബഹാറിന് മേലുള്ള ഏത് ആക്രമണവും അന്താരാഷ്ട്ര തലത്തിൽ വലിയ തന്ത്രപ്രധാന പ്രാധാന്യമുള്ളതാണ്.










0 comments