പാക്- അഫ്ഗാൻ സംഘർഷത്തിന് താൽക്കാലിക അയവ്: 48 മണിക്കൂർ വെടിനിർത്തൽ

ഇസ്ലാമബാദ്: പാകിസ്താൻ അഫ്ഗാനിസ്താൻ സംഘർഷത്തിന് താൽക്കാലിക അയവ്. ഇരു രാജ്യങ്ങളും താൽക്കാലിക വെടിനിർത്തൽ പ്രഖ്യാപിച്ചു. 48 മണിക്കൂറാണ് വെടിനിർത്തൽ. നിരവധി പേർ മരിക്കുകയും പലർക്കും പരിക്കേൽക്കുകയും ചെയ്ത സാഹചര്യത്തിലാണ് ഇരുവരുംപങ്കിടുന്ന അതിർത്തിയിൽ വെടിനിർത്തൽ പ്രഖ്യാപിച്ചിരിക്കുന്നത്. പാകിസ്താൻ സമയം വെെകുന്നേരം ആറ് മണി മുതലാണ് വെടിനിർത്തൽ പ്രാബല്യത്തിൽ വന്നത്.
സങ്കീർണ്ണവും എന്നാൽ, പരിഹരിക്കാവുന്നതുമായ പ്രശ്‌നത്തിന് ക്രിയാത്മകമായ പരിഹാരം കണ്ടെത്താൻ ഇരുപക്ഷവും ചർച്ചയിലൂടെ ആത്മാർഥമായ ശ്രമങ്ങൾ നടത്തുമെന്ന് പാകിസ്താൻ വൃത്തങ്ങളെ ഉദ്ധരിച്ച് റോയിറ്റേഴ്‌സ് റിപ്പോർട്ട് ചെയ്തു.ബുധനാഴ്ച വൈകുന്നേരം ഇരു രാജ്യങ്ങളുടെയും അതിർത്തിയിൽ നടന്ന അക്രമണത്തിൽ ആറ് പാകിസ്താൻ സൈനികർക്കും 15-ഓളം അഫ്ഗാൻ പൗരൻമാർക്കും ജീവൻ നഷ്ടമായതായാണ് റിപ്പോർട്ട്. നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
പാക് സൈന്യത്തിന്റെ ഒരു അതിർത്തി ഔട്ട്പോസ്റ്റും ഒരു ടാങ്കും തകർത്തതായി താലിബാന്റെ മുഖ്യ വക്താവ് സബിഹുള്ള മുജാഹിദ് അവകാശപ്പെട്ടു. അഫ്ഗാനിസ്താൻ, തങ്ങളുടെ പ്രദേശത്ത് ഭീകരാക്രമണം നടത്തുന്നവരെ പിന്തുണയ്ക്കുന്നു എന്നതാണ് പാകിസ്താൻ്റെ ആരോപണം. താലിബാൻ അധികാരം പിടിച്ചെടുത്ത 2021 മുതൽ ഇത്തരം ആക്രമണങ്ങൾ വർധിച്ചതായും പാകിസ്താൻ പറയുന്നു. എന്നാൽ, പാകിസ്താൻ്റെ ഇത്തരം ആരോപണങ്ങൾ താലിബാൻ പൂർണമായും നിഷേധിച്ചു.










0 comments