രോഗ ശാന്തിക്കായി 'തീർഥജലം' കുടിച്ച ബ്രിട്ടീഷ് പൗരർക്ക് കോളറ

photo credit: X
ആഡിസ് അബാബ: തീർഥാടന കേന്ദ്രത്തിൽ നിന്ന് "തീർഥജലം' കുടിച്ച ബ്രിട്ടീഷ് പൗരന്മാർക്ക് കോളറ പിടിച്ചതായി റിപ്പോർട്ട്. എത്യോപ്യയിലെ ഒരു തീർത്ഥാടന കേന്ദ്രത്തിൽ നിന്ന് പുണ്യജലം കുടിച്ച ബ്രിട്ടീഷ് പൗരന്മാർക്കാണ് കോളറ പിടിപ്പെട്ടതെന്ന് ദി മെട്രോ റിപ്പോർട്ട് ചെയ്തു.
രോഗശാന്തിയുണ്ടെന്ന് വിശ്വസിക്കപ്പെടുന്ന ബെർമൽ ജോർജിസിലെ "തീർഥജല'ത്തിൽ നിന്നാണ് ഇവർക്ക് കോളറ പിടിപ്പെട്ടത്. എത്യോപ്യ ശുദ്ധജല ലഭ്യതയിൽ വളരെയധികം വെല്ലുവിളി നേരിടുന്ന രാജ്യമാണ്. രാജ്യത്തെ 12.2 കോടി ജനങ്ങളിൽ പകുതിയോളം പേർക്കും കുടിവെള്ളം ലഭ്യമല്ല.
20 നും 60 നും ഇടയിൽ പ്രായമുള്ള നാല് പേർക്കാണ് രോഗം ബാധിച്ചതെന്ന് യുകെ ഹെൽത്ത് സെക്യൂരിറ്റി ഏജൻസി അറിയിച്ചു.2025 ജനുവരി മുതൽ ഫെബ്രുവരി പകുതി വരെ നിരവധി പേർ എത്യോപ്യയിൽ നിന്ന് യുകെയിലേക്ക് മടങ്ങിയെത്തിയിരുന്നു. ആ സമയത്ത് രാജ്യത്ത് കോളറ റിപ്പോർട്ട് ചെയ്‌തിരുന്നതായി ദി മെട്രോ റിപ്പോർട്ട് ചെയ്‌തു.
"വയറിളക്കം, ഛർദ്ദി, നിർജലീകരണം എന്നീ ലക്ഷണങ്ങൾ റിപ്പോർട്ട് ചെയ്ത മൂന്ന് പേരെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ജർമനിയിലും സമാനമായ കേസുകൾ റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്. ഇവയും എത്യോപ്യയിലെ തീർഥാടന കേന്ദ്രവുമായി ബന്ധപ്പെട്ടതായി സംശയമുണ്ട്. 'രോഗശാന്തി'ക്കായി ആളുകൾ കുപ്പികൾ കൊണ്ടുവന്ന് ജലം കൊണ്ടുപോകുന്നത് പതിവാണ്. എത്യോപ്യയിൽ 2022നു ശേഷം ഏകദേശം 60,000 കോളറ റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്. ഇതിൽ 726 പേർ മരിച്ചതായും റിപ്പോർട്ടുകൾ പറയുന്നു.










0 comments