ബംഗ്ലാദേശിൽ സൈനിക മേധാവി വക്കർ-ഉസ്-സമാന്റെ അധികാരം പുനഃസ്ഥാപിച്ചു

ധാക്ക: ബംഗ്ലാദേശിൽ തെരഞ്ഞെടുക്കപ്പെട്ട പുതിയ സർക്കാർ അധികാരമേറ്റതോടെ സൈനിക മേധാവി ജനറൽ വക്കർ-ഉസ്-സമാന്റെ നേതൃത്വത്തിലുള്ള സൈനിക കമാൻഡ് ഔദ്യോഗികമായി പുനഃസ്ഥാപിക്കപ്പെട്ടു. ഇടക്കാല സർക്കാരിന്റെ കാലത്ത് സൈന്യത്തിന് മേൽ ഏർപ്പെടുത്തിയിരുന്ന കർശനമായ നിരീക്ഷണ സംവിധാനങ്ങൾ പിൻവലിക്കപ്പെട്ടു. ഇതോടെ അദ്ദേഹത്തിന് സൈന്യത്തിൽ പൂർണ്ണ നിയന്ത്രണം തിരികെ ലഭിച്ച സാഹചര്യമായി.
2026ഫെബ്രുവരിയിൽ നടന്ന പൊതുതെരഞ്ഞെടുപ്പിൽ പുതിയ സർക്കാർ വിജയിച്ചതോടെ സൈന്യം ബാരക്കുകളിലേക്ക് മടങ്ങാൻ തയ്യാറാണെന്ന് ജനറൽ വക്കർ-ഉസ്-സമാൻ പ്രഖ്യാപിച്ചിരുന്നു. ഇടക്കാല ഭരണകൂടത്തിന് കീഴിൽ സൈനിക തീരുമാനങ്ങളിൽ ഇടപെട്ടിരുന്ന നാഷണൽ സെക്യൂരിറ്റി അഡ്വൈസറി (NSA)സെക്രട്ടേറിയറ്റിന്റെ മേൽക്കൈ ഇതോടെ നഷ്ടമായി. മുൻ എൻഎസ്എ ഖലീലുർ റഹ്മാനെ സ്ഥാനത്തുനിന്ന് മാറ്റിയതും ജനറൽ വക്കർ-ഉസ്-സമാന്റെ കമാൻഡ് ശക്തമാകാൻ കാരണമായി.
സൈന്യത്തിലെ രണ്ടാമത്തെ പ്രധാന തസ്തികയായ ചീഫ് ഓഫ് ജനറൽ സ്റ്റാഫ് (CGS)ആയി ജനറൽ സമാന്റെ വിശ്വസ്തനായ ലെഫ്റ്റനന്റ് ജനറൽ മൈനൂർ റഹ്മാനെ നിയമിച്ചിട്ടുണ്ട്.
2024-ൽ ഷെയ്ഖ് ഹസീന സർക്കാരിന്റെ പതനത്തിന് ശേഷം ബംഗ്ലാദേശിലെ നിർണ്ണായക ഘട്ടങ്ങളിൽ സൈന്യത്തെ നയിച്ചത് വക്കർ-ഉസ്-സമാനായിരുന്നു. ജൂലൈ-ഓഗസ്റ്റ് മാസങ്ങളിലെ പ്രക്ഷോഭങ്ങൾക്ക് ശേഷം ഷെയ്ഖ് ഹസീന സർക്കാർ പുറത്തായതോടെ ബംഗ്ലാദേശിലെ ഏറ്റവും ശക്തനായ വ്യക്തിയായി ജനറൽ വക്കർ-ഉസ്-സമാൻ മാറി. എന്നാൽ ജമാഅത്തെ ഇസ്‌ലാമി ഉൾപ്പെടെയുള്ള സംഘടനകളുടെ സ്വാധീനവും സൈന്യത്തിനുള്ളിലെ സമാന്തര സ്വാധീനവും വെല്ലുവിളിയായിരുന്നു. തെരഞ്ഞെടുപ്പിന് ശേഷം രാഷ്ട്രീയ സർക്കാർ അധികാരത്തിൽ വന്നെങ്കിലും,രാജ്യത്തെ ക്രമസമാധാന നില പൂർണ്ണമായി മെച്ചപ്പെടാത്തതിനാൽ സൈന്യം ഇപ്പോഴും ബാരക്കുകളിലേക്ക് മടങ്ങിയിട്ടില്ല.










0 comments