റെയിൽവേ ട്രാക്കിൽ ബസ് കുടുങ്ങി; ഇടിച്ചുകയറി ചരക്കുതീവണ്ടി; 8 മരണം

അപകടം നടന്നതിന്‍റെ ദൃശ്യം
ബാങ്കോക്ക്: തായ്ലൻഡ് തലസ്ഥാനമായ ബാങ്കോക്കിൽ ലെവൽ ക്രോസിംഗിൽ ബസിലേക്ക് ചരക്കുതീവണ്ടി ഇടിച്ചുകയറി വൻ ദുരന്തം. അപകടത്തെത്തുടർന്ന് ബസിന്റെ ഇന്ധന ടാങ്ക് പൊട്ടിത്തെറിച്ച് തീപടർന്നതിനെ തുടർന്ന് എട്ട് യാത്രക്കാർ സംഭവസ്ഥലത്തുതന്നെ കത്തിക്കരിഞ്ഞ് മരിച്ചു. മുപ്പത്തിരണ്ടിലധികം പേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.
ശനിയാഴ്ച ഉച്ചതിരിഞ്ഞ് ബാങ്കോക്കിന്റെ മധ്യഭാഗത്തുള്ള അസോക്ദിൻ ഡേങ് റോഡിൽ, മക്കസാൻ എയർപോർട്ട് റെയിൽ ലിങ്ക് സ്റ്റേഷന് സമീപമുള്ള റെയിൽവേ ക്രോസിംഗിലായിരുന്നു അപകടം. കനത്ത ട്രാഫിക് ബ്ലോക്കിൽപ്പെട്ട ഒരു പൊതുഗതാഗത ബസ് റെയിൽവേ ട്രാക്കിന് മുകളിൽ കുടുങ്ങിപ്പോവുകയായിരുന്നു.
ബസ് ട്രാക്കിൽ കിടന്നതിനാൽ ലെവൽ ക്രോസിംഗിന്റെ സുരക്ഷാ ബാരിയറുകൾ പൂർണ്ണമായി അടയ്ക്കാൻ സാധിച്ചില്ല. ഈ സമയത്താണ് കണ്ടെയ്നറുകളുമായി വന്ന ചരക്ക് തീവണ്ടി പാഞ്ഞടുത്തത്. അകലത്തിൽ വെച്ച് ബ്രേക്ക് പ്രയോഗിക്കാൻ ചരക്ക് തീവണ്ടിക്ക് സാധിച്ചില്ലെന്ന് ഗതാഗത വകുപ്പ് സഹമന്ത്രി വ്യക്തമാക്കി.
തീവണ്ടി ശക്തമായി വന്നിടിച്ചതോടെ ബസിന്റെ ഇന്ധന ടാങ്ക് പൊട്ടിത്തെറിക്കുകയും നിമിഷങ്ങൾക്കകം ബസ് വൻ അഗ്നിഗോളമായി മാറുകയും ചെയ്തു. ഇടിയുടെ ആഘാതത്തിൽ ബസിനെ തീവണ്ടി ഏകദേശം 50 മീറ്ററോളം ട്രാക്കിലൂടെ മുന്നോട്ട് വലിച്ചുകൊണ്ടുപോയി. ഇതോടെ ട്രാക്കിന് സമീപം ട്രാഫിക് ബ്ലോക്കിൽ കിടന്നിരുന്ന മറ്റ് കാറുകളിലേക്കും മോട്ടോർ സൈക്കിളുകളിലേക്കും തീ അതിവേഗം പടർന്നത് ദുരന്തത്തിന്റെ ആഘാതം വർദ്ധിപ്പിച്ചു.
ബസിലുണ്ടായിരുന്ന എട്ട് യാത്രക്കാരുടെ മൃതദേഹങ്ങൾ പൂർണ്ണമായും തിരിച്ചറിയാൻ കഴിയാത്ത വിധം കത്തിക്കരിഞ്ഞ നിലയിലായിരുന്നു. പരിക്കേറ്റ 32 ഓളം പേരെ ഉടനടി സമീപത്തുള്ള വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. അഗ്നിശമനസേനയും രക്ഷാപ്രവർത്തകരും മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ പൂർണ്ണമായും അണച്ചത്.
അപകടത്തെക്കുറിച്ച് തായ്ലൻഡ് പ്രധാനമന്ത്രി ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. ലെവൽ ക്രോസിംഗിലെ സുരക്ഷാ ബാരിയറുകളുടെ പ്രവർത്തനത്തിൽ വീഴ്ചയുണ്ടായോ എന്ന് പ്രത്യേകമായി പരിശോധിക്കും. അതേസമയം, റെയിൽവേ ക്രോസിംഗിന് തൊട്ടുമുന്നിൽ വെച്ച് മാത്രം അടിയന്തര ബ്രേക്ക് പ്രയോഗിച്ച തീവണ്ടി ഡ്രൈവർക്കെതിരെ അശ്രദ്ധമായി വണ്ടിയോടിച്ച് മരണത്തിന് കാരണമാക്കിയതിന് പൊലീസ് കേസെടുത്തു. പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന ബസ് ഡ്രൈവർക്കെതിരെയും അന്വേഷണത്തിന് ശേഷം നടപടിയുണ്ടാകുമെന്ന് പൊലീസ് അറിയിച്ചു.










0 comments