ഇറാനെതിരെയുള്ള ആക്രമണം
ലക്ഷ്യം മിസൈൽ കേന്ദ്രങ്ങളും സുരക്ഷാ സംവിധാനങ്ങളും: യുഎസ് പ്രതിരോധ സെക്രട്ടറി

വാഷിങ്ടൺ: ഇറാനിലെ മിസൈലുകൾ, മിസൈൽ നിർമ്മാണ കേന്ദ്രങ്ങൾ, നാവിക ആസ്തികൾ, സുരക്ഷാ അടിസ്ഥാന സൗകര്യങ്ങൾ എന്നിവ നശിപ്പിക്കുക എന്നതാണ് നിലവിലെ യുഎസ് സൈനിക നീക്കത്തിന്റെ പ്രധാന ലക്ഷ്യമെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത്. ഇറാനെ ഒരു കാരണവശാലും ആണവായുധം കൈക്കലാക്കാൻ അനുവദിക്കില്ലെന്നും, 2015ലെ ആണവ കരാർ ഒരു പരാജയമായിരുന്നുവെന്നും പെന്റഗണിൽ നടന്ന വാർത്താ സമ്മേളനത്തിൽ സംസാരിക്കവെ ഹെഗ്‌സെത്ത് വ്യക്തമാക്കി.
ഇറാനിലെ ജനങ്ങൾ ഇതൊരു "അവിശ്വസനീയമായ അവസരമായി" കണ്ട് ഭരണമാറ്റത്തിന് ശ്രമിക്കണമെന്ന് ഹെഗ്‌സെത്ത് ആവശ്യപ്പെട്ടു. "ഇപ്പോൾ നിങ്ങളുടെ സമയമാണ്" എന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണൾഡ് ട്രംപിന്റെ സന്ദേശം ഹെഗ്സത്ത് ആവർത്തിച്ചു. യുഎസ് പൗരന്മാരുടെ മരണത്തിന് ഉത്തരവാദികളായവരെ പിന്തുടർന്ന് വധിക്കുമെന്ന് അദ്ദേഹം കർശന മുന്നറിയിപ്പ് നൽകി. നിലവിൽ നാല് യുഎസ് സൈനികർ കൊല്ലപ്പെട്ടതായും അദ്ദേഹം സ്ഥിരീകരിച്ചു.
അമേരിക്ക നടത്തുന്നത് അതിശക്തമായ 'സർജിക്കൽ' ആക്രമണങ്ങളാണ്. ഓപ്പറേഷൻ എപ്പിക് ഫ്യൂറി അനന്തമായ യുദ്ധമായി മാറില്ല. ഇറാനിയൻ സുരക്ഷാ സേന തങ്ങളുടെ അടുത്ത നീക്കം ശ്രദ്ധാപൂർവ്വം ആലോചിക്കണം. യുഎസ് സൈനികരുടെ ജീവനെടുക്കുന്നവർക്ക് തക്കതായ മറുപടി നൽകും- ഹെഗ്‌സെത്ത് പറഞ്ഞു.
ഇറാനെതിരായ യുഎസ്-ഇസ്രയേൽ സംയുക്ത ഓപ്പറേഷൻ "ഒറ്റരാത്രികൊണ്ട് നടത്തുന്ന ഒരു ദൗത്യമല്ല" എന്ന് ജോയിന്റ് ചീഫ്സ് ഓഫ് സ്റ്റാഫ് ചെയർമാനായ യുഎസ് എയർഫോഴ്സ് ജനറൽ ഡാൻ കെയ്ൻ പറഞ്ഞു. ഇത് വളരെ നിർണായകമായ പോരാട്ടമാണ്, കൂടുതൽ നാശനഷ്ടങ്ങളുണ്ടാകുമെന്നും ഡാൻ കെയ്ൻ മുന്നറിയിപ്പ് നൽകി.










0 comments