ad
Deshabhimani

സിംബാബ്‌വെയിൽ ബോട്ട് മറിഞ്ഞ് അപകടം: മരണം 44 ആയി

zimbabwe boat accident
വെബ് ഡെസ്ക്

Published on Aug 12, 2026, 09:55 PM | 1 min read

ഹരാരെ: സിംബാബ്‌വെയിലെ കരിബ തടാകത്തിൽ ബോട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ മരണം 44 ആയി. ശക്തമായ തിരയിൽ പെട്ട് ബോട്ട് മറിയുകയായിരുന്നു. 90 യാത്രക്കാരും അഞ്ച് ജീവനക്കാരും ഉൾപ്പെടെ 95 പേരെ വഹിക്കാൻ ശേഷിയുള്ള ബോട്ടിൽ 120ഓളം പേരുണ്ടായിരുന്നതായാണ് വിവരം.


ഇതുവരെ 77 പേരെ രക്ഷപ്പെടുത്തി തടാകത്തിലെ ഒരു ചെറിയ ദ്വീപിൽ എത്തിച്ചിട്ടുണ്ട്. ബോട്ടിൽ 114 മുതിർന്ന യാത്രക്കാരും അഞ്ച് ജീവനക്കാരുമുണ്ടായിരുന്നതായാണ് ടിക്കറ്റ് വിൽപ്പന കണക്കുകൾ വ്യക്തമാക്കുന്നത്. ടിക്കറ്റ് എടുക്കാൻ പ്രായമാകാത്ത 12 കുട്ടികളും ബോട്ടിലുണ്ടായിരുന്നതായി ബിബിസി റിപ്പോർട്ട് ചെയ്തു.


കരിബ തടാകത്തിൽ തിരച്ചിലും രക്ഷാപ്രവർത്തനവും തുടരുകയാണ്. ഹെലികോപ്റ്ററും സ്പീഡ് ബോട്ടുകളും ഉപയോഗിച്ചാണ് തിരച്ചിൽ പുരോഗമിക്കുന്നത്. സിംബാബ്‌വെ സ്റ്റേറ്റ് ബ്രോഡ്കാസ്റ്ററായ സിബിസി പുറത്തുവിട്ട ദൃശ്യങ്ങളിൽ മറിഞ്ഞുകിടക്കുന്ന ബോട്ടിനരികിലേക്ക് സ്പീഡ് ബോട്ടുകൾ നീങ്ങുന്നതും മുകളിൽ ഹെലികോപ്റ്റർ നിരീക്ഷണം നടത്തുന്നതും കാണാം. തടാകത്തിന്റെ അടിത്തട്ടിൽ തിരച്ചിൽ നടത്തുന്നതിനായി പ്രത്യേക സംഘത്തെയും വിന്യസിച്ചിട്ടുണ്ട്.


ഗ്രാമീണ മേഖലകളിൽനിന്നുള്ളവർ കരിബ നഗരത്തിലേക്ക് യാത്ര ചെയ്യാൻ ആശ്രയിക്കുന്ന ബോട്ടാണിതെന്ന് പ്രാദേശിക എംപി മുത്സ മുരോംബെഡ്‌സി പറഞ്ഞു.


സിംബാബ്‌വെയുടെയും അയൽരാജ്യമായ സാംബിയയുടെയും അതിർത്തിയിലാണ് കരിബ തടാകം സ്ഥിതി ചെയ്യുന്നത്. ലോകത്തിലെ ഏറ്റവും വലിയ മനുഷ്യനിർമിത തടാകങ്ങളിലൊന്നായ കരിബ തടാകം സാംബസി നദിയിൽ അണക്കെട്ട് നിർമിച്ചതിനെ തുടർന്നാണ് രൂപപ്പെട്ടത്. 200 കിലോമീറ്ററിലധികം നീളവും ചില ഭാഗങ്ങളിൽ 40 കിലോമീറ്റർ വരെ വീതിയുമുള്ളതാണ് തടാകം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home