വടക്കുപടിഞ്ഞാറൻ നൈജീരിയയിൽ തോക്കുധാരികളുടെ ആക്രമണം; 17 കർഷകർ കൊല്ലപ്പെട്ടു

അബുജ : വടക്കുപടിഞ്ഞാറൻ നൈജീരിയയിൽ തോക്കുധാരികളുടെ ആക്രമണത്തിൽ 17 കർഷകർ കൊല്ലപ്പെട്ടു. 13 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി പ്രാദേശിക ഉദ്യോഗസ്ഥർ പറഞ്ഞു. വയലുകളിൽ പണിയെടുക്കുന്നതിനിടെയാണ് തോക്കുധാരികളുടെ ആക്രമണമുണ്ടായത്. സാംഫാര സംസ്ഥാനത്തെ മറാദൂൺ പ്രദേശത്തെ ഗൊറോൺ നമായെ പട്ടണത്തിൽ വെള്ളിയാഴ്ചയാണ് ആക്രമണമുണ്ടായത്. ഒരു സംഘടനയും ഉത്തരവാദിത്തം ഏറ്റെടുത്തിട്ടില്ല. അടുത്തിടെ ഇവിടെ സായുധ സംഘങ്ങളുടെ ആക്രമണങ്ങൾ വർധിച്ചിരുന്നു.
തോക്കുധാരികളുമായി ചർച്ച നടത്താൻ സംഫാര സംസ്ഥാന സർക്കാർ വിസമ്മതിച്ചതിന്റെ ഫലമായാണ് ആക്രമണം ഉണ്ടായതെന്ന് മറാദൂൺ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ ചെയർമാൻ സനുസി ദോസറ പ്രസ്താവനയിൽ പറഞ്ഞു. തോക്കുധാരികൾ ഒളിച്ചിരുന്ന മറാദൂൺ വനത്തിലെ ബയാൻ-റുവ എൻക്ലേവ് പൊളിച്ചുമാറ്റാൻ ദോസറ സർക്കാർ സേനയോട് അഭ്യർഥിച്ചിട്ടുണ്ട്.
വ്യാഴാഴ്ച, മറഡൂണിലെ മഗാമിൻ ദിദ്ദി എന്ന പ്രദേശത്തുനിന്ന് തോക്കുധാരികൾ 39 പേരെ തട്ടിക്കൊണ്ടുപോയി. സമാധാന ചർച്ചകൾക്കായി കൊള്ള നേതാവെന്ന് സംശയിക്കപ്പെടുന്നയാളുടെ മാതാപിതാക്കളുമായി കൂടിക്കാഴ്ച നടത്തുന്നതിനിടെയായിരുന്നു സംഭവം.
അക്രമങ്ങൾ നിയന്ത്രിക്കുമെന്ന് പ്രസിഡന്റ് ബോല ടിനുബു ആവർത്തിച്ച് പറഞ്ഞിട്ടും ഫലമുണ്ടായിട്ടില്ല. വടക്കുകിഴക്കൻ നൈജീരിയയിലെ കലാപവും മോചനദ്രവ്യം ആവശ്യപ്പെട്ടുള്ള തട്ടിക്കൊണ്ടുപോകലും കാരണം വർഷങ്ങളായി ആയിരക്കണക്കിന് ആളുകൾ കൊല്ലപ്പെടുകയും ദശലക്ഷക്കണക്കിന് ആളുകൾ പലായനം ചെയ്തതായും ഐക്യരാഷ്ട്രസഭയുടെ റിപ്പോർട്ട് സൂചിപ്പിക്കുന്നു.










0 comments