സിന്ധു നദീജല കരാർ നിർത്തിവെച്ച നടപടിയെ യുദ്ധമായി കണക്കാക്കും; പാകിസ്ഥാൻ

photo credit: X
ന്യൂഡൽഹി/ ഇസ്ലമാബാദ്: ഇന്ത്യ സിന്ധു നദീജല കരാർ താൽക്കാലികമായി നിർത്തിവെച്ച നടപടിയെ യുദ്ധമായി കണക്കാക്കുമെന്ന് പാകിസ്ഥാൻ. ലോകബാങ്കിന്റെ മധ്യസ്ഥതയിലുള്ള ഒരു അന്താരാഷ്ട്ര കരാറാണിതെന്നും ഏകപക്ഷീയമായി നിര്‍ത്തിവയ്ക്കുന്നതിനുള്ള വ്യവസ്ഥ കരാറില്‍ ഇല്ലെന്നും പാകിസ്ഥാന്‍ പറഞ്ഞു.
ഷിംല കരാർ റദ്ദാക്കും, വാഗാ അതിർത്തി അടക്കുക, പാക്കിസ്ഥാൻ വ്യോമമേഖല അടയ്ക്കും, ഇന്ത്യയുടെ ഉടമസ്ഥതയിലുള്ള വിമാന കമ്പനികൾക്ക് പാകിസ്ഥാൻ അതിർത്തിയിൽ പ്രവേശിക്കുന്നത് നിരോധിക്കുക, ഇന്ത്യൻ പൗരർക്കുള്ള വിസ മരവിപ്പിക്കുക തുടങ്ങിയ നടപടികളാണ് പാകിസ്ഥാൻ സ്വീകരിച്ചിരിക്കുന്നത്. സിക്ക് തീർഥാടകർ ഒഴികെയുള്ള ഇന്ത്യൻ പൗരന്മാർക്കുള്ള വിസയും പാകിസ്ഥാൻ താൽക്കാലികമായി നിർത്തിവച്ചു. ഇന്ത്യയുമായുള്ള എല്ലാ വ്യാപാര ബന്ധങ്ങളും പാകിസ്ഥാൻ നിർത്തലാക്കി. പാകിസ്ഥാന്റെ ഉന്നത സുരക്ഷാ സമിതിയോഗത്തിലാണ് തീരുമാനം.
ഭീകരാക്രമണത്തെ തുടർന്ന് ആഭ്യന്തരമന്ത്രി അമിത്‌ഷാ രാഷ്‌ട്രപതിയെ കണ്ട് പഹൽഗാമിലെ സാഹചര്യം വിശദീകരിച്ചു. അമേരിക്ക, യുകെ, റഷ്യ എന്നിവിടങ്ങളിലെ നയതന്ത്ര പ്രതിനിധികളെയും ഇന്ത്യ കണ്ടു. കരസേന മേധാവി ലെഫ്റ്റനന്റ് ജനറൽ ഉപേന്ദ്ര ദ്വിവേദി വെള്ളിയാഴ്‌ച കശ്‌മീർ സന്ദർശിക്കും.
വ്യാഴാഴ്‌ച നാവികസേനയുടെ ഏറ്റവും പുതിയ തദ്ദേശീയ യുദ്ധക്കപ്പലായ ഐഎൻഎസ് സൂറത്തിൽ ആയുധ പരീക്ഷണം നടത്തിയിരുന്നു ഇന്ത്യ. മധ്യദൂര ഉപരിതല–വ്യോമ മിസൈൽ സംവിധാനം (എംആർ–സാം) ഉപയോഗിച്ച് ‘സീ സ്കിമിങ്’ മിസൈലുകളെ തകർക്കുന്ന പരീക്ഷണമാണ് ഇന്ത്യ നടത്തിയത്. അറബിക്കടലായിരുന്നു പരീക്ഷണവേദി.










0 comments