ad
Deshabhimani

print edition പാക്‌ യുദ്ധവിമാനം വെടിവച്ചിട്ടെന്ന്‌ അഫ്‌ഗാൻ

PAK AFGAN CONFLICT
വെബ് ഡെസ്ക്

Published on Mar 01, 2026, 12:58 AM | 1 min read

ഇസ്ലാമാബാദ്‌/ കാബൂൾ: അതിർത്തിസംഘർഷത്തിന്റെ പേരിൽ പാകിസ്ഥാനും- അഫ്ഗാനിസ്ഥാനും നടക്കുന്ന തുറന്ന യുദ്ധം മേഖലയിൽ അശാന്തി വിതയ്ക്കുന്നു. വ്യോമാക്രമണങ്ങളിലും ഏറ്റുമുട്ടലുകളിലും അഫ്ഗാൻ ഭാഗത്ത് 300-ലധികം പേർ കൊല്ലപ്പെട്ടതായാണ് പാകിസ്ഥാൻ അവകാശപ്പെടുന്നത്. അതേസമയം, പാക് സൈനിക ക്യാമ്പുകൾക്ക് നേരെ താലിബാൻ ഡ്രോൺ ആക്രമണം നടത്തിയതായും റിപ്പോർട്ടുകളുണ്ട്. അഫ്ഗാൻ അതിർത്തിയിലുള്ള ജലാലാബാദിൽ ശനിയാഴ്ച ഒരു പാക് യുദ്ധവിമാനം വെടിവെച്ചിട്ടതായും പൈലറ്റിനെ തടവിലാക്കിയതായും അഫ്ഗാൻ സൈന്യം അറിയിച്ചു. എന്നാൽ ഇത്‌ പാകിസ്ഥാൻ നിഷേധിച്ചു. പാകിസ്ഥാൻ താലിബാനെ ലക്ഷ്യമിട്ട് അഫ്ഗാനിസ്ഥാനിലെ 37 സ്ഥലങ്ങളിൽ വ്യോമാക്രമണം നടത്തിയതായി പാകിസ്ഥാൻ സൈന്യം അറിയിച്ചു. ഇതിൽ പാക്‌ താലിബാൻകാരും അഫ്ഗാൻ സൈനികരുമുൾപ്പെടെ 331 കൊല്ലപ്പെട്ടതായും 500-ലധികം പേർക്ക് പരിക്കേറ്റതായും അവർ അറിയിച്ചു.


അതേസമയം, പാകിസ്ഥാനിലെ മിറാൻഷാ, സ്പിൻവാം ക്യാമ്പുകൾക്ക് നേരെ താലിബാൻ- നേതൃത്വത്തിലുള്ള സേന ഡ്രോൺ ആക്രമണം നടത്തി. മറുപടിയായി പാകിസ്ഥാൻ സൈന്യം അഫ്ഗാൻ സൈനിക പോസ്റ്റുകൾ തകർത്തു. സംഘർഷഭരിതമായ അതിർത്തി പ്രദേശങ്ങളിൽ പാകിസ്ഥാൻ സൈന്യം അടിയന്തരാവസ്ഥയും കടുത്ത സുരക്ഷാ നിയന്ത്രണങ്ങളും ഏർപ്പെടുത്തി. സംഘർഷത്തിൽ പാകിസ്ഥാനെ പിന്തുണച്ച്‌ യുഎസ്‌ പ്രസിഡന്റ് ഡോണൾഡ്‌ ട്രംപ്‌ രംഗത്ത്‌ വന്നു. അതിർത്തിയിലെ സംഘർഷം അവസാനിപ്പിക്കാൻ യൂറോപ്യൻ യൂണിയൻ ഇരുരാജ്യങ്ങളോടും ആവശ്യപ്പെട്ടു. അഫ്ഗാൻ മണ്ണ് ഭീകരവാദത്തിന് ഉപയോഗിക്കരുതെന്നും യൂണിയൻ വ്യക്തമാക്കി. സംഘർഷത്തിൽ ചൈന അതീവ ആശങ്ക രേഖപ്പെടുത്തി. ഇരുരാജ്യങ്ങളും അടിയന്തരമായി വെടിനിർത്തൽ പ്രഖ്യാപിക്കണമെന്നും സംയമനം പാലിക്കണമെന്നും ചൈനീസ് വിദേശ മന്ത്രാലയം ആവശ്യപ്പെട്ടു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home