അഫ്ഗാൻ കരയുന്നു; അന്താരാഷട്ര സഹായം തേടി താലിബാൻ സർക്കാർ

കാബൂൾ: അഫ്ഗാനിസ്ഥാനിലുണ്ടായ ഭൂകമ്പത്തിൽ മരിച്ചവരുടെ എണ്ണം 1,400 കവിഞ്ഞു. സഹായം തേടി താലിബാൻ സർക്കാർ അന്താരാഷ്ട്ര സമൂഹത്തോട് അഭ്യർത്ഥിച്ചു. രക്ഷാപ്രവർത്തകർ കൂടുതൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ എത്തുമ്പോൾ മരണസംഖ്യ ഇനിയും ഉയരുമെന്ന് അധികൃതർ പറഞ്ഞു.
ഭൂകമ്പം മൂലമുണ്ടായ നാശനഷ്ടങ്ങൾ നേരിടാൻ അന്താരാഷ്ട്ര സഹായം ആവശ്യമാണെന്ന് കാബൂളിലെ ആരോഗ്യ മന്ത്രാലയ വക്താവ് ഷറഫത്ത് സമാൻ ആവശ്യപ്പെട്ടു. കുനാറിൽ കുറഞ്ഞത് 610 പേരും നംഗർഹറിൽ 12 പേരും മരിച്ചതായി അധികൃതർ കൂട്ടിച്ചേർത്തു. ആംബുലൻസുകളും ഡോക്ടർമാരും വേണമെന്നും അദ്ദേഹം പറഞ്ഞു.
6.0 തീവ്രതയുള്ള ഭൂകമ്പം പാകിസ്ഥാനുമായി അതിർത്തി പങ്കിടുന്ന കിഴക്കൻ കുനാർ പ്രവിശ്യയിലുടനീളമുള്ള മുഴുവൻ ഗ്രാമങ്ങളെയും തകർത്തു. നിരവധി പേർ ഇപ്പോഴും അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നതിനാൽ മരണ സംഖ്യ ഇനിയും ഉയരുമെന്നാണ് നിഗമനം. നിലവിൽ മരണസംഖ്യ 1,411 ആയെന്നും 3,000 ത്തിലധികം പേർക്ക് പരിക്കേറ്റെന്നും താലിബാൻ സർക്കാർ വക്താവ് സബിഹുള്ള മുജാഹിദ് പറഞ്ഞു.
തിങ്കളാഴ്ച രാത്രി മുഴുവൻ നീണ്ടുനിന്ന രക്ഷാപ്രവർത്തനങ്ങൾക്ക് പ്രതികൂല കാലാവസ്ഥയും പർവതപ്രദേശങ്ങളും തടസ്സമായി. ഭൂമിയുടെ ഉപരിതലത്തിൽ നിന്ന് ആറ് മൈൽ താഴെ, ആഴം കുറഞ്ഞ ഭൂകമ്പമായിരുന്നതിനാലാണ് ആഘാതം കൂടുതൽ വിനാശകരമായത്. ബ്രിട്ടൻ അടിയന്തര ധനസഹായം പ്രഖ്യാപിച്ചു.
അതേസമയം, സഹായം താലിബാൻ ഭരണകൂടത്തിന് ലഭിക്കുന്നില്ലെന്ന് ഉറപ്പാക്കി, പങ്കാളികൾ വഴിയാണ് നൽകുകയെന്നും ബ്രിട്ടൻ പറഞ്ഞു. കുനാറിലെ മൂന്ന് ഗ്രാമങ്ങൾ ഭൂകമ്പത്തിൽ പൂർണ്ണമായും നശിച്ചു. മറ്റു പലതിലും കാര്യമായ നാശനഷ്ടമുണ്ടായതായി അധികൃതർ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദി ദുഃഖം പ്രകടിപ്പിച്ചു. ദുരിതബാധിതർക്ക് മാനുഷിക സഹായം നൽകാൻ ഇന്ത്യ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.









0 comments