ജര്‍മനിയില്‍ കുടിയേറ്റ വിരുദ്ധ പാര്‍ടിയായ എഎഫ്ഡിക്ക് വിജയം

ബെർലിൻ: ജർമനിയിലെ സാക്സണി-അൻഹാൾട്ട് സംസ്ഥാന തെരഞ്ഞെടുപ്പിൽ തീവ്രവലതുപക്ഷ പാര്‍ടിയായ ആൾട്ടർനേറ്റീവ് ഫോർ ജർമനി (എഎഫ്ഡി)ക്ക് വിജയം. എആർഡി പുറത്തുവിട്ട കണക്കുകൾ പ്രകാരം എഎഫ്ഡിക്ക് 44.4 ശതമാനം വോട്ട് ലഭിച്ചപ്പോൾ ചാൻസലർ ഫ്രിഡ്രിക് മെർസിന്റെ ക്രിസ്ത്യൻ ഡെമോക്രാറ്റിക് യൂണിയൻ 18.3 ശതമാനത്തിലേക്ക് പിന്തള്ളപ്പെട്ടു. രണ്ടാം ലോകമഹായുദ്ധത്തിനുശേഷം ജർമനിയിലെ ഒരു സംസ്ഥാനത്ത് തീവ്രവലതുപക്ഷ പാർടി അധികാരത്തിന്റെ വാതിൽക്കൽ എത്തുന്ന സാഹചര്യമാണിത്.
കുടിയേറ്റവിരുദ്ധതയും കടുത്ത ജർമൻ ദേശീയതയുമായിരുന്നു എഎഫ്ഡിയുടെ പ്രചരണ ആയുധം. അഭയാർഥികളുടെ കുട്ടികളെ വേർതിരിച്ച ക്ലാസുകളിൽ പഠിപ്പിക്കുക, സ്കൂളുകളിൽ റെയിൻബോ പതാകകൾ നിരോധിക്കുക, ജർമൻ ദേശീയപതാക ദിവസവും ഉയർത്തുക, ദേശീയഗാനം നിർബന്ധമാക്കുക, പുതിയ കാറ്റാടിപ്പാടങ്ങൾ തടയുക തുടങ്ങിയ നിർദേശങ്ങളാണ് പാർടി പ്രചാരണത്തിൽ മുന്നോട്ടുവച്ചത്.
കുടിയേറ്റം ജർമൻ സമൂഹത്തിനും സംസ്കാരത്തിനും ഭീഷണിയാണെന്നായിരുന്നു എഎഫ്ഡിയുടെ പ്രചാരണം. ബഹുസ്വര സമൂഹത്തെക്കാൾ ഏകദേശീയതയ്ക്കും പരമ്പരാഗത ജർമൻ മൂല്യങ്ങൾക്കും മുൻഗണന നൽകുന്ന സമീപനമാണ് പാർട്ടി സ്വീകരിക്കുന്നത്.
ജർമനിയുടെ നാസി ഭൂതകാലത്തിന്റെ പശ്ചാത്തലത്തിൽ തീവ്രവലതുപക്ഷ രാഷ്ട്രീയവുമായി സഹകരിക്കുന്നതിൽ മുഖ്യധാരാ പാർട്ടികൾ ദീർഘകാലമായി അകലം പാലിച്ചുവരികയാണ്. സിഡിയു, സോഷ്യൽ ഡെമോക്രാറ്റുകൾ, ഗ്രീൻസ് ഉൾപ്പെടെയുള്ള പ്രധാന പാർട്ടികൾ എഎഫ്ഡിയുമായി സഖ്യം രൂപീകരിക്കില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. അതിനാൽ ഏറ്റവും കൂടുതൽ വോട്ട് നേടിയാലും എഎഫ്ഡിക്ക് ഒറ്റയ്ക്ക് ഭൂരിപക്ഷമില്ലെങ്കിൽ സർക്കാർ രൂപീകരണം എളുപ്പമാകില്ല.
തെരഞ്ഞെടുപ്പ് ഫലം ചാൻസലർ ഫ്രിഡ്രിക് മെർസിനും വലിയ തിരിച്ചടിയാണ്. സംസ്ഥാനത്തെ 87 ശതമാനം വോട്ടർമാരും കേന്ദ്ര സർക്കാരിന്റെ പ്രവർത്തനത്തിൽ അസന്തുഷ്ടരാണെന്ന് തെരഞ്ഞെടുപ്പ് സർവേകൾ സൂചിപ്പിക്കുന്നു. സാമ്പത്തിക മന്ദഗതി, ജീവിതച്ചെലവ്, കുടിയേറ്റത്തെ ചുറ്റിപ്പറ്റിയുള്ള അസന്തോഷം, പരമ്പരാഗത പാർട്ടികളോടുള്ള നിരാശ എന്നിവയെ എഎഫ്ഡി രാഷ്ട്രീയമായി മുതലെടുത്തുവെന്നാണ് വിലയിരുത്തൽ.









0 comments