ലെബനനിൽ വീണ്ടും ഇസ്രയേൽ വ്യോമാക്രമണം; 11 മരണം

കഫാർ റെമ്മനിൽ നടന്ന ആക്രമണത്തില്‍ തകര്‍ന്ന കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ തെരച്ചില്‍ നടത്തുന്നു. photo credit: MAHMOUD ZAYYAT / AFP
ബെയ്റൂട്ട് : തെക്കൻ ലെബനനിൽ വീണ്ടും ഇസ്രയേലിന്റെ ആക്രമണം. വ്യോമാക്രമണത്തിൽ 11 പേർ കൊല്ലപ്പെട്ടതായി ലെബനീസ് ആരോഗ്യമന്ത്രാലയം അറിയിച്ചു. കൊല്ലപ്പെട്ടവരിൽ രണ്ട് കുട്ടികളും രണ്ട് സ്ത്രീകളുമുണ്ട്. രണ്ട് ആരോഗ്യ പ്രവർത്തകരും കൊല്ലപ്പെട്ടതായി ആരോഗ്യമന്ത്രാലയം അറിയിച്ചു.
തെക്കൻ ലെബനൻ ഗ്രാമമായ കഫാർ റെമ്മനിൽ രാത്രിയിൽ നടന്ന ആക്രമണത്തിൽ കെട്ടിടം തകർന്നാണ് കുട്ടികളും സ്ത്രീകളും ഉൾപ്പെടെ എട്ട് പേർ കൊല്ലപ്പെട്ടത്. വാഹനത്തിന് നേരെയുണ്ടായ ആക്രമണത്തിൽ ആരോഗ്യ പ്രവർത്തകരും കൊല്ലപ്പെട്ടു. അഞ്ച് പേർക്ക് പരിക്കേറ്റതായും ലെബനൻ നാഷണൽ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു.
ഞായറാഴ്ച, തെക്കൻ ലെബനനിലുടനീളം ഇസ്രയേൽ ആക്രമണം ആഴിച്ചുവിട്ടിരുന്നു. ആക്രമണങ്ങളിൽ ഏഴ് പേർ കൊല്ലപ്പെട്ടു. ആക്രമണങ്ങൾ നിർത്താൻ ഇസ്രായേലിനുമേൽ സമ്മർദ്ദം ചെലുത്തണമെന്ന് ലെബനൻ പ്രസിഡന്റ് ജോസഫ് ഔൺ അന്താരാഷ്ട്ര സമൂഹത്തോട് അഭ്യർത്ഥിച്ചു.
കഴിഞ്ഞ ദിവസങ്ങളിലായി ഇസ്രയേൽ ലെബനനിൽ ആക്രമണം ശക്തമാക്കിയിരുന്നു. നിർബന്ധിത ഒഴിപ്പിക്കൽ ഉത്തരവ് പുറപ്പെടുവിച്ചതിന് ശേഷം, തെക്കൻ ലെബനനിലെ ദെയ്ർ അൽ-സഹ്‌റാനി പട്ടണത്തിലെ ജനവാസ മേഖലയിലും ഇസ്രയേൽ സൈന്യം രാത്രി ആക്രമണം നടത്തി. നബതിഹ് ജില്ലയിലെ അറബ് സലിം പട്ടണത്തിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ ഏഴ് പേർ കൊല്ലപ്പെടുകയും 20 പേർക്ക് പരിക്കേൽക്കുകയും ചെയ്തു
ജൂണിൽ ഇസ്രായേലും ലെബനനും തമ്മിൽ അമേരിക്കയുടെ മധ്യസ്ഥതയിൽ വെടിനിർത്തൽ കരാറിലെത്തിയിട്ടും ആക്രമണങ്ങൾ തുടരുകയാണ്. തെക്കൻ ലെബനനിലെ നിരവധി ഗ്രാമങ്ങൾ ഇസ്രയേലിന്റെ അധീനതയിലാണ്. ലെബനൻ ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച്, 2023 ഒക്ടോബർ മുതൽ ഇസ്രയേലിന്റെ ആക്രമണങ്ങളിൽ 8,920 പേർ കൊല്ലപ്പെടുകയും 30,595 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.









0 comments