സുരക്ഷാ സംവിധാനങ്ങൾ തികയുന്നില്ല, യു എസിൽ അതിശൈത്യത്തിൽ 30 മരണം

വാഷിങ്ടൺ: അതിശൈത്യത്തെ തുടര്‍ന്ന് യുഎസിന്റെ വിവിധ ഭാഗങ്ങളിൽ 30 പേര്‍ മരിച്ചു. പൊതു സുരക്ഷാ സൗകര്യങ്ങൾക്ക് പുറത്തുള്ളവരാണ് വിറങ്ങലിച്ച് മരിച്ചവരിൽ അധികവും.
കഴിഞ്ഞദിവസങ്ങളിൽ ന്യൂയോർക്കിൽ മാത്രം എട്ടുപേർ മരിച്ചു. വെള്ളിയാഴ്ച രാത്രിയോടെ ആറുപേരെ മരിച്ചനിലയിൽ കണ്ടെത്തി. ശനിയാഴ്ചയും ഞായറാഴ്ചയും ഓരോ മരണങ്ങളും റിപ്പോർട്ട്‌ചെയ്തു.
കനത്ത മഞ്ഞുവീഴ്ച കാരണം യുഎസിലെ ഏഴുലക്ഷത്തിലേറെ ഉപഭോക്താക്കൾക്ക് വൈദ്യുതി ലഭിക്കാതായി. ടെന്നസിയിലാണ് വൈദ്യുതിതടസ്സം രൂക്ഷമായി ബാധിച്ചത്. 2.47 ലക്ഷം ഉപഭോക്താക്കൾ വൈദ്യുതി മുടക്കം കാരണം അതി ശൈത്യത്തിൽ ദുരിതത്തിലായി. മിസിസിപ്പി, ടെക്‌സസ്, വിർജിനിയ തുടങ്ങിയ സംസ്ഥാനങ്ങളിലും സ്ഥിതി സമാനമാണെന്നും റിപ്പോർട്ടുകളിൽ പറയുന്നു.
ന്യൂയോർക്കിലെ ഹഡ്‌സൺ വാലി, മാസാച്യുസെറ്റ്‌സ്, ഇലിനോയ്, മിസൗരി, ബോസ്റ്റൺ, ഒഹിയോ വാലി തുടങ്ങിയ മേഖലകളിൽ കനത്ത മഞ്ഞുവീഴ്ച രൂക്ഷമായി തുടരുന്നു. ഒന്നുമുതൽ അഞ്ച് ഇഞ്ച് വരെ മഞ്ഞുവീഴ്ച പ്രതീക്ഷിക്കുന്നതായി മാസച്യുസെറ്റ്‌സ് ഗവർണർ മൗറ ഹീലി പറഞ്ഞു.
കഴിഞ്ഞ ദിവസങ്ങളിലായി പതിനായിരത്തിലേറെ വിമാന സര്‍വ്വീസുകളും മഞ്ഞ് വീഴ്ച കാരണം റദ്ദാക്കിയിട്ടുണ്ട്. COVID-19 പാൻഡെമിക്കിന് ശേഷമുള്ള റദ്ദാക്കലുകളുടെ ഏറ്റവും ഉയർന്ന ദിവസമാണിതെന്ന് വ്യോമയാന അനലിറ്റിക്‌സ് സ്ഥാപനമായ സിറിയം പറയുന്നു.
തിങ്കളാഴ്ച വൈകുന്നേരം മുതൽ ചൊവ്വാഴ്ച വരെ മൈനസ് 25 ഡിഗ്രി ഫാരൻഹീറ്റ് (മൈനസ് 31 ഡിഗ്രി സെൽഷ്യസ്) വരെ താപനില കുറഞ്ഞു. മിസിസിപ്പിയിൽ, 1994 ന് ശേഷമുള്ള ഏറ്റവും വലിയ ഹിമക്കാറ്റ് വീശിയതായും റിപ്പോര്‍ട്ടുകൾ പറയുന്നു. സാമൂഹിക സുരക്ഷാ സംവിധാനങ്ങൾക്ക് പുറത്ത് ജീവിക്കുന്നവരാണ് അതി ശൈത്യത്തിൽ ദുരന്തത്തിന് ഇരയാകുന്നതിൽ അധികവും. ശൈത്യകാല വിനോങ്ങൾക്കിടയിലും അപകടം പതിവാണ്.











0 comments