സിക്ക് ലീവ് നിഷേധിച്ചു; കമ്പനി ശുചിമുറിയിൽ 29 കാരി കുഴഞ്ഞു വീണു മരിച്ചു

ഗ്സിന ദ്ലാഡ്ല
കേപ്ടൗൺ: ജോലി സ്ഥലത്തെ ശുചിമുറിയിൽ 29 വയസുകാരിയെ കുഴഞ്ഞു വീണ മരിച്ച നിലയിൽ കണ്ടെത്തി. ദക്ഷിണാഫ്രിക്കൻ വനിതയായ ഗ്സിന ദ്ലാഡ്ല എന്ന യുവതിയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. റോസ്ബാങ്കിലെ കാർട്രാക്ക് എന്ന കമ്പനിയിലെ കോൾ സെന്റർ ഏജന്റായി ജോലി ചെയ്യുകയായിരുന്നു യുവതി. ഇതിനിടയിലാണ് ഗ്സിനയ്ക്ക് അസുഖം പിടിപ്പെട്ടത്. കടുത്ത ക്ഷീണവും തളർച്ചയും തോന്നിയതിനെ തുടർന്ന് കമ്പനിയിൽ നിന്ന് യുവതി സിക്ക് ലീവിന് അനുമതി തേടിയിരുന്നു. എന്നാൽ അത് നിഷേധിക്കപ്പെട്ടു.
പിന്നാലെ ഗ്സിനയെ ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നുവെന്ന് ഐ വിറ്റ്നസ് ന്യൂസ് റിപ്പോർട് ചെയ്യുന്നു. ഗ്സിന, ഗുരുതരമായ അസുഖവും കടുത്ത ക്ഷീണവും അനുഭവിച്ചിരുന്നതായി കുടുംബാംഗങ്ങളും സഹപ്രവർത്തകരും വെളിപ്പെടുത്തി. എന്നാൽ സിക്ക് ലീവ് യുവതിക്ക് കമ്പനി അനുവദിച്ചില്ലെന്ന് സഹപ്രവർത്തകർ ആരോപിച്ചു. കൂടാതെ കുഴഞ്ഞുവീണ നിലയിൽ കണ്ടെത്തിയ ഗ്സിനയെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിക്കാൻ താമസിപ്പിച്ചതായും ആശുപത്രി ചെലവ് ആര് വഹിക്കുമെന്ന് കമ്പനി മാനേജർ ചോദിച്ചതായും ആരോപണമുണ്ട്.
കമ്പനിയാണ് ഗ്സിനയുടെ മരണത്തിന് ഉത്തരവാദിയെന്നും സഹപ്രവർത്തകർ തുറന്നടിച്ചു. സുഖമില്ലെന്ന് അറിയിച്ചിട്ടും തന്നെ ജോലിക്ക് ഷെഡ്യൂൾ ചെയ്തുവെന്നും, തീരെ വയ്യെന്നും ഗ്സിന തങ്ങൾക്ക് മുൻപിൽ മുട്ടുകുത്തി കരഞ്ഞു പറഞ്ഞതായി സഹപ്രവർത്തകർ വെളിപ്പെടുത്തി. കൂടാതെ മരണത്തിന് മുൻപുള്ള ദിവസങ്ങളിൽ അവൾ കടുത്ത മാനസിക സമർദത്തിലായിരുന്നുവെന്നും അതീവ ദുഃഖിതയായി കാണപ്പെട്ടതായും അവർ കൂട്ടിച്ചേർത്തു.
ഇതിനിടെ ടീം ലീഡർ ഗ്സിനയെ അകത്തേയ്ക്ക് വിളിപ്പിച്ചുവെന്നും അവൾ കരയുന്നത് കണ്ടതായും മറ്റൊരു സഹപ്രവർത്തകൻ വെളിപ്പെടുത്തി. എന്നാൽ എന്താണ് അവർക്കിടയിൽ സംസാരം നടന്നതെന്ന് അറിയില്ലെന്നും അദേഹം പറഞ്ഞു. മരണം പിടിച്ചുനിർത്താൻ നമുക്ക് കഴിഞ്ഞെന്നു വരില്ല. എന്നാൽ സിക്ക് ലീവ് അനുവദിച്ചിരുന്നുവെങ്കിൽ ഒരുപക്ഷേ അവൾക്ക് അവളെ സ്നേഹിക്കുന്നവർക്ക് ചുറ്റും നിന്ന് ഈ ലോകത്തോട് വിടപറയാമായിരുന്നു. ഇതുപോലെ ഒരു ശുചിമുറിക്കുള്ളിൽ കിടന്ന് മരണപ്പെടുന്ന അവസ്ഥ വരില്ലായിരുന്നുവെന്നും സഹപ്രവർത്തകർ കൂട്ടിച്ചേർത്തു.
ഗ്സിനയുടെ മരണത്തിന്റെ ഉത്തരവാദി കമ്പനി മാത്രമാണെന്നും അവർ ആരോപിച്ചു. ഗ്സിനയുടെ ആരോഗ്യനില വഷളയിട്ടുപോലും കമ്പനി അധകൃതർ യാതൊരു നടപടിയും സ്വീകരിച്ചില്ലെന്നും ഒന്നും ചെയ്തില്ലെന്നും കുടുംബം ആരോപിച്ചു. സിക്ക് ലീവിന് അവൾ അപേക്ഷ നൽകിയിരുന്നതായും ഗ്സിനയുടെ ബന്ധു പറഞ്ഞു. അതേസമയം ആരോപണങ്ങളെ നിഷേധിച്ച് കമ്പനി അധികൃതർ രംഗത്ത് വന്നു. തങ്ങളുടെ സ്ഥാപനത്തിലെ പ്രാഥമിക ശുശ്രൂഷാ സംഘത്തിന് ഓട്ടോമാറ്റിക് എക്സ്റ്റേണൽ ഡിഫിബ്രിലേറ്റർ (AED) സജ്ജീകരിച്ചിരുന്നുവെന്നും. കൂടാതെ, അടിയന്തര മെഡിക്കൽ സേവന വിഭാഗത്തെ ഉടൻ തന്നെ സംഭവസ്ഥലത്തേക്ക് വിളിക്കുകയും ചെയ്തതായി കമ്പനി ഡയറക്ടർ ലോറൻ ഹ്യൂമൻ പറയുന്നു. സംഭവത്തിൽ അന്വേഷണം നടത്തി വരികയാണ്.










0 comments