തായ്‌ലൻഡിലെ ഉത്സവത്തിനിടെയിൽ സ്‌ഫോടനം: മൂന്ന് പേർ കൊല്ലപ്പെട്ടു

ബാങ്കോക്ക് > തായ്‌ലൻഡിലെ ഉത്സവത്തിനിടെ നടന്ന സ്‌ഫോടനത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ടു. 48 പേർക്ക് പരിക്കേറ്റു. ഇതിൽ ആറ് പേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വടക്കൻ തക് പ്രവിശ്യയിലെ ഉംഫാങ് ജില്ലയിൽ എല്ലാ വർഷവും നടക്കുന്ന റെഡ് ക്രോസ് ഡോയ് ലോയ്ഫ മേളയിലാണ് സ്ഫോടനമുണ്ടായത്.
വെള്ളിയാഴ്ച രാത്രിയിൽ (പ്രാദേശിക സമയം ) ഉത്സവത്തിനെത്തിയ ജനക്കൂട്ടത്തിലേക്ക് രണ്ട് പേർ സ്ഫോടക വസ്തു എറിഞ്ഞാണ് ആക്രമണം നടത്തിയത്. നൃത്തവേദിയിലേക്കാണ് സ്‌ഫോടകവസ്തു എറിഞ്ഞതെന്ന് തായ് പൊലീസ് പറഞ്ഞു. സംഭവത്തിൽ രണ്ട് പേരെ കസ്റ്റഡിയിലെടുത്തു.
സ്‌ഫോടനത്തിൽ രണ്ട് പേർ തൽക്ഷണം മരിച്ചു. ഒരാളുടെ മരണം പിന്നീട് ആശുപത്രിയിൽ സ്ഥിരൂകരിക്കുകയായിരുന്നു. ഏകദേശം 8,000-9,000 പേരാണ് പരിപാടിയിൽ പങ്കെടുത്തത്. സ്‌ഫോടനത്തിന് മുമ്പ് രണ്ട് ഗുണ്ടാ സംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടിയതായി ലോക്കൽ പൊലീസ് റിപ്പോർട്ട് ചെയ്തിരുന്നു. കൂടുതൽ സുരക്ഷാ ഭീഷണിയില്ലെന്ന് പ്രതിരോധ മന്ത്രാലയത്തിന്റെ വക്താവ് താനതിപ് സവാങ്‌സാങ് പറഞ്ഞതായി അസോസിയേറ്റഡ് പ്രസ്സ് റിപ്പോർട്ട് ചെയ്തു.
ഫോറൻസിക് പരിശോധനയിലൂടെ സ്ഫോടകവസ്തു നാടൻ ബോംബാണെന്ന് തെളിഞ്ഞു. ഉംഫാങ് ഉൾപ്പെടെയുള്ള തക് പ്രവിശ്യയുടെ അതിർത്തി പ്രദേശങ്ങളിൽ കനത്ത സൈനിക സാന്നിധ്യമുണ്ട്. തായ് പ്രധാനമന്ത്രി പയേതുങ്താൻ ഷിനവത്ര മരിച്ചവരുടെ കുടുംബത്തിന് അനുശോചനം രേഖപ്പെടുത്തി. സംഭവത്തിൽ അന്വേഷണം നടത്താൻ സുരക്ഷാ ഏജൻസികളോട് നിർദേശിച്ചു.









0 comments